ശ്രീനഗർ: ജമ്മു കശ്മീരിന്റെ അമിതാധികാരം തിരികെ നൽകുന്നതുവരെ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന ശപഥവുമായി പിഡിപി നേതാവ് മെഹബൂബ മുഫ്തിയും നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ളയും. മാദ്ധ്യമങ്ങളോട് ആയിരുന്നു ഇരുവരും നിലപാട് വ്യക്തമാക്കിയത്. അടുത്ത വർഷമാണ് ജമ്മു കശ്മീരിൽ തിരഞ്ഞെടുപ്പ്.
വ്യക്തിപരമായി പറയുകയാണെങ്കിൽ തിരഞ്ഞെടുപ്പിനല്ല താനിപ്പോൾ പ്രാധാന്യം നൽകുന്നത് എന്ന് മെഹബൂബ മുഫ്തി പറഞ്ഞു. തിരഞ്ഞെടുപ്പ് നടക്കും. തന്റെ പാർട്ടിയും തിരഞ്ഞെടുപ്പിൽ പങ്കാളികളാകും. എന്നാൽ ഇപ്പോൾ താൻ പരിഗണന കൊടുക്കുന്നത് ജമ്മു കശ്മീർ ജനതയ്‌ക്കും, അവരുടെ ഇപ്പോഴത്തെ സാഹചര്യങ്ങൾക്കുമാണ്. ആളുകൾ വലിയ സമ്മർദ്ദത്തിലാണ് ജീവിക്കുന്നത്. എല്ലായിടത്തും അവർ നിരീക്ഷണത്തിലാണ്. അവരുടെ ചിന്തകളെ കൂട്ടിലടച്ചിരിക്കുകയാണ്. തൊഴിലില്ലായ്മയാൽ ജമ്മു കശ്മീർ ജനത വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്. ജമ്മു കശ്മീർ ജനതയുടെ നിലനിൽപ്പുതന്നെ അനിശ്ചിതത്വത്തിലാണെന്നും മെഹബൂബ ആരോപിച്ചു.
ഒമർ അബ്ദുള്ളയ്‌ക്ക് വേണ്ടി നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുള്ളയാണ് പ്രതികരിച്ചത്. 2019 ഓഗസ്റ്റ് നാലിന് ജമ്മു കശ്മീരിന്റെ അമിതാധികാരം എടുത്തു കളഞ്ഞത് മുതൽ പുന:സ്ഥാപിക്കണമെന്ന ആവശ്യം തങ്ങളുൾപ്പെടെയുള്ള രാഷ്‌ട്രീയ പാർട്ടികൾ നിരന്തരം ഉന്നയിച്ചുവരികയാണ്. അന്ന് മുതൽ തന്നെ അമിതാധികാരം പുന:സ്ഥാപിക്കാതെ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് ഒമർ അബ്ദുള്ള തന്നെ അറിയിച്ചിട്ടുണ്ടെന്നും ഫാറൂഖ് അബ്ദുള്ള കൂട്ടിച്ചേർത്തു.
Comments