ന്യൂഡൽഹി ; ഹിന്ദു മതത്തിനെതിരെ വിവാദ പരാമർശം നടത്തിയതിൽ ഖേദം പ്രകടിപ്പിച്ച് കർണാടകയിലെ മുതിർന്ന കോൺഗ്രസ് നേതാവ് സതീഷ് ജർക്കിഹോലി. ഹിന്ദുവെന്ന വാക്കിന് ഇന്ത്യയുമായി ബന്ധമില്ലെന്നായിരുന്നു സതീഷ് ജർക്കിഹോലിയുടെ പരാമർശം. ഇത് വിവാദമായതോടെയാണ് മാപ്പപേക്ഷിച്ചുകൊണ്ട് രംഗത്തെത്തിയത്. ഹൈന്ദവ മതവികാരത്തെ വ്രണപ്പെടുത്തിയതിൽ ഖേദം പ്രകടിപ്പിക്കുന്നതായി മുഖ്യമന്ത്രി ബസവരാജ ബൊമ്മയ്‌ക്കെഴുതിയ കത്തിൽ കോൺഗ്രസ് നേതാവ് വ്യക്തമാക്കി.
നിപ്പാനിയിൽ നടന്ന മാനവ് ബന്ധുത്വ വേദികേ കർണാടക പരിപാടിയിൽ സംസാരിക്കവേയായിരുന്നു സംഭവം. ഹിന്ദു എന്ന വാക്ക് പേർഷ്യൻ ഭാഷയിൽ നിന്ന് ഉരുത്തിരിഞ്ഞ് വന്നതാണെന്നായിരുന്നു കോൺഗ്രസ് നേതാവിന്റെ പരാമർശം. ഇറാൻ, ഇറാഖ്, ഉസ്‌ബെക്കിസ്ഥാൻ, കസാഖിസ്ഥാൻ എന്നീ പ്രദേശങ്ങളിൽ നിന്നാണ് ഈ വാക്ക് രൂപപ്പെട്ടത്. ഹിന്ദു എന്ന വാക്കിന് ഇന്ത്യയുമായി എന്താണ് ബന്ധമെന്നും സതീഷ് ചോദിച്ചിരുന്നു. ആ വാക്കിന്റെ അർത്ഥമറിഞ്ഞാൽ നിങ്ങൾക്ക് ലജ്ജ തോന്നുമെന്നും കോൺഗ്രസ് നേതാവ് പരാമർശിച്ചിരുന്നു. ഇത് വൻ വിവാദങ്ങൾക്കാണ് വഴിവെച്ചത്.
രാജ്യവിരുദ്ധത പ്രചരിപ്പിച്ച കോൺഗ്രസ് നേതാവിനെതിരെ നടപടിയെടുക്കണമെന്ന ആവശ്യങ്ങളും ഉയർന്നു. ഇതോടെയാണ് നേതാവ് മാപ്പപേക്ഷിച്ചുകൊണ്ട് രംഗത്തെത്തിയത്. താൻ നടത്തിയ വിവാദ പരാമർശം പിൻവലിക്കുന്നുവെന്നും ആരുടെയെങ്കിലും മതവികാരത്തെ അത് വ്രണപ്പെടുത്തിയിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും സതീഷ് ജാർക്കിഹോലി പറഞ്ഞു.
Comments