വൈക്കം: ദേവസ്വം ബോർഡിൽ ജോലി വാഗ്ദാനം ചെയ്ത് വൈക്കത്തെ സിപിഎം കൗൺസിലർ നടത്തിയ തട്ടിപ്പിനെതിരെ കൂടുതൽ പരാതികൾ. വൈക്കം ഉദയനാപുരം നേരേകടവ് സ്വദേശിനി റാണിഷ് മോൾക്ക് ഗുരുവായൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ഹോസ്പിറ്റലിൽ നഴ്‌സായി ജോലി വാഗ്ദാനം ചെയ്ത് സിപിഎം നേതാവ് കെ പി സതീശൻ അടങ്ങുന്ന സംഘം ഒന്നര ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി. തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ജോലി വാഗ്ദാനം ചെയ്ത് നാലേമുക്കാൽ ലക്ഷം ഇവർ തട്ടിയെടുത്തു എന്ന പരാതിയ്‌ക്ക് പിന്നാലെയാണ് പുതിയ ആരോപണം ഉയർന്നിരിക്കുന്നത്. സിപിഎം നേതാവിന് പുറമെ ഇയാളുടെ ഭാര്യ, വെച്ചൂർ സ്വദേശി ബിനീഷ്, അക്ഷയ് എന്നിവർക്കെതിരെയാണ് ഇരുവരും പരാതി നൽകിയിരിക്കുന്നത്.
അച്ഛന്റെ സുഹൃത്തായ സതീശന്റെ നിർദ്ദേശപ്രകാരമാണ് ദേവസ്വം ബോർഡിൽ നഴ്‌സായുള്ള ജോലിക്ക് അപേക്ഷിച്ചതെന്ന് റാണിഷ് മോൾ പരാതിയിൽ പറയുന്നു. 2021 ജൂലൈ 25നായിരുന്നു പരീക്ഷ നടന്നത്. ഏഴ് ലക്ഷം രൂപ കൊടുത്താൽ ജോലി ലഭിക്കുമെന്ന് സതീശൻ പറഞ്ഞു. അഡ്വാൻസ് ആയി ഒന്നരലക്ഷം വേണമെന്നും ബാക്കി ജോലി ലഭിച്ച ശേഷം തന്നാൽ മതിയെന്നുമാണ് പറഞ്ഞത്. ഇത് പ്രകാരം ഒന്നരലക്ഷം കൈമാറി. സതീശന്റെ നിർദ്ദേശപ്രകാരം മറ്റൊരാളുടെ അക്കൗണ്ടിലേക്ക് 80,000 രൂപയും തൊട്ടടുത്ത 70,000 രൂപ നേരിട്ടും കൈമാറി. റാങ്ക് ലിസ്റ്റ് പുറത്ത് വന്നപ്പോൾ അതിൽ പേരുണ്ടായിരുന്നില്ല. എന്നാൽ റാങ്ക് ലിസ്റ്റ് നോക്കേണ്ടെന്നും മെയിൻ ലിസ്റ്റിൽ പേരുണ്ടാകുമെന്നായിരുന്നു മറുപടി. പിന്നീട് ഇത്തരം തട്ടിപ്പിൽ ചിലർ കുടുങ്ങിയതായി മനസിലായതോടെയാണ് പരാതി നൽകിയതെന്നും യുവതി പറയുന്നു.
ദേവസ്വം ബോർഡിൽ മകന് ഗാർഡ് ജോലി വാഗ്ദാനം ചെയ്താണ് വൈക്കം സ്വദേശി എം.കെ.സുരേന്ദ്രനെ സിപിഎം നേതാവും സംഘവും കബളിപ്പിച്ചത്. 4,75,000 രൂപ വാങ്ങിയതിന് ശേഷം ജോലി നൽകാതെ കബളിപ്പിച്ചു എന്നാണ് പരാതിയിൽ പറയുന്നത്. മകന് പരീക്ഷയ്‌ക്ക് അപേക്ഷിച്ചതറിഞ്ഞ് സുരേന്ദ്രൻ തങ്ങളെ ബന്ധപ്പെട്ടുവെന്നും, ജോലി ലഭിക്കണമെങ്കിൽ പണം നൽകണമെന്ന് പറഞ്ഞുവെന്നും പരാതിയിൽ പറയുന്നു. ആറ് ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. ആദ്യ ഗഡു എന്ന നിലയിലാണ് നാലേമുക്കാൽ ലക്ഷം രൂപ കൈമാറിയതെന്നും പരാതിയിൽ പറയുന്നു.
Comments