പാലക്കാട് : ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസനെ കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ട് പോപ്പുലർ ഫ്രണ്ട് ഭീകരർ കൂടി അറസ്റ്റിൽ. കുലുക്കല്ലൂർ സ്വദേശി സെയ്താലി, കരിയനാട് സ്വദേശി റഷീദ് എന്നിവരാണ് അറസ്റ്റിലായത്. പോപ്പുലർ ഫ്രണ്ട് കുലുക്കല്ലൂർ ഏരിയ സെക്രട്ടറിയാണ് സെയ്താലി, മുൻ യൂണിറ്റ് മെമ്പറാണ് റഷീദ്.
ശ്രീനിവാസനെ കൊലപ്പെടുത്തിയ പ്രതികളെ ഒളിപ്പിക്കുന്നതിനും തുടർന്ന് വാഹനങ്ങളും മറ്റും മാറ്റുന്നതിനും സഹായിച്ചവരാണ് പിടിയിലായത്. ഇതോടെ കേസിലെ പ്രതികളുടെ എണ്ണം 47 ആയി. ഇതിൽ 37 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഭീകര സ്വഭാവമുള്ള ആക്രമണമാണ് നടന്നത് എന്ന് എൻഐഎ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇത് സംബന്ധിച്ച് റിപ്പോർട്ട് ആഭ്യന്തര മന്ത്രാലയത്തിന് കൈമാറുകയും ചെയ്തു. പോപ്പുലർ ഫ്രണ്ട് നിരോധനത്തിന് പിന്നാലെ അറസ്റ്റിലായ സംഘനയുടെ സംസ്ഥാന സെക്രട്ടറി സിഎ റൗഫിനുൾപ്പെടെ കൊലപാതകത്തിന്റെ ഗൂഢാലോചനയിൽ പങ്കുണ്ടെന്ന വിവരങ്ങൾ പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിൽ കേസ് എൻഐഎ ഏറ്റെടുത്ത് അന്വേഷിക്കുമെന്നാണ് വിവരം.
അതിനിടെ കേസ് അന്വേഷിക്കുന്ന ഡിവൈഎസ്പിക്ക് നേരെ പോപ്പുലർ ഫ്രണ്ട് ഭീകരർ വധഭീഷണി മുഴക്കുകയും ചെയ്തിരുന്നു. ശവപ്പെട്ടി തയ്യാറാക്കി വെച്ചോളാനായിരുന്നു ഭീഷണി. ഇത് സംബന്ധിച്ചും അന്വേഷണം നടക്കുകയാണ്.
Comments