ടെഹ്രാൻ: ഇറാനിൽ നടക്കുന്ന ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങൾക്ക് പിന്നിൽ പാശ്ചാത്യ ശക്തികളെന്ന് ഇറാൻ അധികൃതർ. ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങളുടെ ആശയങ്ങൾ പ്രചരിപ്പിക്കുന്നത് പാശ്ചാത്യർ സ്ഥാപിച്ച സാമൂഹിക മാദ്ധ്യമങ്ങളാണ്. കലാപകാരികൾക്ക് പാശ്ചാത്യ രാജ്യങ്ങൾ ആയുധങ്ങൾ നൽകുകയും പെട്രോൾ ബോംബ് ഉണ്ടാക്കാൻ പരിശീലനം നൽകുകയും ചെയ്യുന്നുവെന്നും ഇറാൻ വിദേശകാര്യ വകുപ്പ് മന്ത്രി ഹുസൈൻ അമീർ അബ്ദുള്ളാഹിയാൻ ആരോപിച്ചു.
ഇറാനിലെ ഹിജാബ് പ്രക്ഷോഭം ചർച്ച ചെയ്യാൻ ഐക്യരാഷ്‌ട്ര മനുഷ്യാവകാശ സമിതിയുടെ പ്രത്യേക യോഗം ചേരണമെന്ന ആവശ്യം ഉന്നയിച്ചത് പാശ്ചാത്യ രാജ്യങ്ങളായിരുന്നു. ഇറാൻ മനുഷ്യാവകാശങ്ങളെ സംരക്ഷിക്കുന്ന രാജ്യമാണ്. ഇസ്ലാമിക നിയമങ്ങളിൽ അധിഷ്ഠിതമായ മനുഷ്യാവകാശ സംരക്ഷണമാണ് ഇറാൻ വിഭാവനം ചെയ്യുന്നത്. എന്നാൽ പാശ്ചാത്യ രാജ്യങ്ങളുടെ നിലപാടുകൾ ഇറാനെയും ഇസ്ലാമിനെയും അവഹേളിക്കുന്നതാണ്. ഇത് അംഗീകരിക്കാനാവില്ലെന്നും യു എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസുമായുള്ള ടെലിഫോൺ സംഭാഷണത്തിന് ശേഷം ഹുസൈൻ അമീർ അബ്ദുള്ളാഹിയാൻ പറഞ്ഞു.
ശരിയായ രീതിയിൽ ഹിജാബ് ധരിച്ചില്ല എന്ന് ആരോപിച്ച് ഇരുപത്തിയൊന്ന് വയസ്സുകാരിയായ മഹ്സാ അമീനിയെ ഇറാൻ പോലീസ് സേനയിലെ സദാചാര സംരക്ഷണ വിഭാഗം സെപ്റ്റംബർ 16ന് മർദ്ദിച്ച് കൊലപ്പെടുത്തിയിരുന്നു. ഇതിനെതിരെ ഇറാനിൽ ആരംഭിച്ച ഹിജാബ് വിരുദ്ധ പ്രക്ഷോഭം ലോകത്താകമാനം കത്തി പടർന്നിരുന്നു. പ്രക്ഷോഭകാരികൾക്കെതിരെ ഇറാൻ പോലീസ് നടത്തിയ നരനായാട്ടിൽ 13 പേർ കൊല്ലപ്പെട്ടിരുന്നു. വിവിധ ലോകരാജ്യങ്ങളിൽ ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങൾ ഇപ്പോഴും തുടരുകയാണ്.
Comments