ഇന്ത്യയുടെ തെക്കേ അറ്റത്ത് നിന്ന് വളരെ അകലെയുള്ള ദരിദ്രവും വിദൂരവുമായ പ്രദേശമാണ് ശ്രീലങ്കയിലെ പൂനേരിൻ. അവിടെയാണ് ഗൗതം അദാനി , പുനരുപയോഗിക്കാവുന്ന പവർ പ്ലാന്റുകൾ നിർമ്മിക്കാൻ പദ്ധതിയിടുന്നത് . പാകിസ്താന്റെ സഹായത്തോടെ ഇന്ത്യയെ ഒറ്റപ്പെടുത്താൻ തക്കം പാർത്തിരിക്കുന്ന ചൈനയ്‌ക്കെതിരെ പുതിയൊരു ആയുധം തയ്യാറാക്കുകയാണ് ഇന്ത്യ.
ഇന്ത്യൻ താൽപ്പര്യങ്ങളുമായി അടുത്ത ബന്ധമുള്ള തുറമുഖ, ഊർജ കരാറുകളിൽ അദാനി ഒപ്പുവെച്ചതായി റിപ്പോർട്ടുകളുണ്ട് . തുറമുഖങ്ങൾ, കൽക്കരി പ്ലാന്റുകൾ, വൈദ്യുതി ഉൽപ്പാദനം, വിതരണം എന്നിവയിൽ വ്യാപിച്ചുകിടക്കുന്ന വിശാലമായ സാമ്രാജ്യം അദാനി ഇന്ത്യയുടെ അതിർത്തിക്കപ്പുറത്ത് വിപുലീകരിക്കുകയാണ്.
തന്ത്രപ്രധാന രാജ്യങ്ങളിലും ആഗോള തലത്തിലും ചൈനയുടെ സ്വാധീനം വർധിപ്പിക്കാൻ ഉദ്ദേശിച്ചുള്ള ബെൽറ്റ് ആൻഡ് റോഡ് പദ്ധതിയ്‌ക്കെതിരെയുള്ള നീക്കമാകും ഇന്ത്യയുടെ പ്രധാന ഉദ്ദേശ്യം.ഇന്ത്യയുടെ അതൃപ്‌തിയെ തുടർന്ന് ചൈനീസ് സർക്കാരിന്റെ സോളാർ പവർ പ്രോജക്‌ട് ഉപേക്ഷിക്കാൻ ശ്രീലങ്ക തയ്യാറായിരുന്നു . അതിനു പിന്നാലെയാണ് അദാനിയുടെ പ്രോജക്‌ടുകളെ ലങ്ക സ്വീകരിക്കുന്നതും.
“ചൈനീസ് സർക്കാരിനേക്കാൾ മികച്ച ബന്ധമുള്ള രാജ്യങ്ങളിൽ, അദാനിക്ക് വിജയം കണ്ടെത്താനാകും,” ഹോണോലുലുവിലെ പസഫിക് ഫോറം റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ റസിഡന്റ് ഫെലോ ആയ അഖിൽ രമേശ് പറഞ്ഞു. ഇസ്രായേൽ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലെ അദാനിയുടെ നിക്ഷേപങ്ങൾ ചൈനീസ് സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളുമായി മത്സരിക്കുന്നു.
ആ പിരിമുറുക്കം ഏറ്റവും രൂക്ഷമായി നടക്കുന്നത് ശ്രീലങ്കയിലാണ്. തുറമുഖ,വൈദ്യുതി, സിമന്റ് മേഖലകളിലുള്ള അദ്ദേഹത്തിന്റെ ബിസിനസുകൾ ശ്രീലങ്കയെ കൂടുതൽ വികസനത്തിലേയ്‌ക്ക് നയിക്കുകയും ചെയ്യും .കൂടാതെ 70 ബില്യൺ ഡോളറിന്റെ ഹരിതോർജ പദ്ധതിയും വിഭാവനം ചെയ‌്തിട്ടുണ്ട്. അദാനിയുടെ ഈ സ്വാധീനം വഴി ലങ്കയെ ചൈനയ‌്ക്കെതിരെ തിരിക്കുക ചട്ടുകമാക്കുക എന്നതാണ് ഇന്ത്യ ലക്ഷ്യമിടുന്നത് .
കഴിഞ്ഞ വർഷം ഒക്ടോബറിൽ, 750 മില്യൺ ഡോളറിന്റെ കൊളംബോ തുറമുഖ കരാറിൽ ഒപ്പുവെച്ച് മാസങ്ങൾക്ക് ശേഷം അന്നത്തെ ശ്രീലങ്കൻ പ്രസിഡന്റ് ഗോതബയ രാജപക്‌സെയെ കണ്ടപ്പോൾ അദാനി ഇരു രാജ്യങ്ങളും തമ്മിലുള്ള “ശക്തമായ ബന്ധത്തിന്” ഊന്നൽ നൽകി.
2022-ന്റെ തുടക്കത്തിൽ, ഇന്ത്യയോട് അടുത്തുള്ള മറ്റ് വടക്കൻ ജില്ലകളായ പൂനേരിൻ, മാന്നാർ എന്നിവിടങ്ങളിൽ 500 മെഗാവാട്ട് പുനരുപയോഗ ഊർജ പദ്ധതികൾ നിർമ്മിക്കുന്നതിനുള്ള ധാരണാപത്രങ്ങളിൽ അദാനി ഒപ്പുവച്ചിരുന്നു .
Comments