ലോകത്തിലെ തന്നെ ഏറ്റവും വലിയ ചുണ്ടുകൾ ഉണ്ടെന്ന് അവകാശപ്പെടുന്ന യുവതി വീണ്ടും രൂപമാറ്റ ശസ്ത്രക്രിയ നടത്തി 25-ാം പിറന്നാൾ ആഘോഷമാക്കി. ഏഴര ലക്ഷം രൂപയുടെ പുതിയ ശസ്ത്രക്രിയയാണ് പിറന്നാളിനോടനുബന്ധിച്ച് യുവതി നടത്തിയത്. ബൾഗേറിയയിലെ സോഫിയയിൽ നിന്നുള്ള ആൻഡ്രിയ ഇവാനോവ എന്ന യുവതിയാണ് ജന്മദിനത്തിന് മുന്നോടിയായി മൂക്കിന് താഴെ പുതിയ രൂപമാറ്റം വരുത്തിയത്.
താടിയെല്ലിലാണ് യുവതി ഒടുവിൽ ശസ്ത്രക്രിയ നടത്തിയത്. ഏകദേശം 32ഓളം രൂപമാറ്റങ്ങൾ പുതിയതായി നടത്തിയെന്ന് യുവതി പറയുന്നു. ചുണ്ടുകൾ തനിക്ക് വളരെ പ്രിയപ്പെട്ടതാണെന്നും അവ എപ്പോഴും വ്യത്യസ്തമായി ഇരിക്കാൻ ആഗ്രഹിക്കുന്നുവെന്നും ആൻഡ്രിയ പറയുന്നു. ഇതിനായി എല്ലാ രണ്ടാഴ്ചകൾ കൂടുമ്പോഴും തനിക്ക് ഹൈലൂറോണിക് ആസിഡ് കുത്തിവെപ്പ് സ്വീകരിക്കേണ്ടതുണ്ട്. ഇതിലൂടെയാണ് ചുണ്ടുകൾ വലിപ്പമുള്ളതായി കാത്തുസൂക്ഷിക്കുന്നതെന്നും ആൻഡ്രിയ വെളിപ്പെടുത്തി.
ഇൻസ്റ്റഗ്രാമിൽ ഇൻഫ്‌ളുവൻസറായി തുടരുന്ന ആൻഡ്രിയ 2018 മുതലാണ് ശരീരത്തിൽ രൂപമാറ്റം വരുത്താൻ ആരംഭിച്ചത്. ചുണ്ടുകൾ വളരെ ഇഷ്ടമായതിനാൽ ലോകത്തിലെ ഏറ്റവും വലിയ ചുണ്ട് തനിക്ക് വേണമെന്ന് യുവതി ആഗ്രഹിച്ചു. ഇതിനായി ചുണ്ടുകൾക്ക് വേണ്ടി മാത്രം ഏകദേശം 7.60 ലക്ഷം രൂപ ചിലവഴിച്ച് രൂപമാറ്റം നടത്തി.
ആൻഡ്രിയയുടെ ചുണ്ടിന്റെ വലിപ്പം കാരണം അവളുടെ നാസാരന്ധ്രങ്ങൾ മറഞ്ഞുനിൽക്കുന്ന അവസ്ഥയിലാണ് ഇപ്പോഴുള്ളത്. ഇനിയും ചുണ്ടുകൾ വലുതായാൽ അവ പൂർണമായും മറയപ്പെടും. എന്നാൽ ചുണ്ടുകളുടെ വലിപ്പം വർധിപ്പിക്കാൻ ആൻഡ്രിയയ്‌ക്ക് പദ്ധതിയില്ല. മറിച്ച് ലോകത്തിലെ ഏറ്റവും നീളമേറിയതും കൂർത്തതുമായ താടി സ്വന്തമാക്കുകയാണ് ആൻഡ്രിയയുടെ ഇനിയുള്ള ലക്ഷ്യം. അതിനായാണ് പിറന്നാളിനോട് അനുബന്ധിച്ച് പുതിയ ശസ്ത്രക്രിയയിലേക്ക് കടന്നതെന്നും ആൻഡ്രിയ പറയുന്നു.
എന്നാൽ ഇൻസ്റ്റഗ്രാമിൽ ഫോളോവേഴ്‌സിനെ ഉയർത്താനായി കോമാളി വേഷം കെട്ടുകയാണ് ആൻഡ്രിയയെന്നും സ്വന്തം ശരീരത്തെ ദ്രോഹിക്കുകയാണെന്നുമാണ് ഇവർ നേരിടുന്ന പ്രധാന വിമർശനം.
Comments