കാബൂൾ: അഫ്ഗാനിസ്ഥാനിൽ സ്ത്രീവിരുദ്ധ നിയമങ്ങൾ അടിച്ചേൽപ്പിക്കുന്നത് തുടർന്ന് താലിബാൻ. സ്ത്രീകൾ ജിമ്മിൽ പോകുന്നതിനും പൊതുകുളിമുറികൾ ഉപയോഗിക്കുന്നതിനും ഭരണകൂടം വിലക്ക് ഏർപ്പെടുത്തി. പാർക്കുകളിലും മേളകളിലും സ്ത്രീകൾ ഒറ്റയ്‌ക്ക് പോകുന്നത് വിലക്കി ദിവസങ്ങൾക്കുള്ളിലാണ് പുതിയ നിയന്ത്രണം.
ട്രെയിനർമാരിൽ പലരും പുരുഷന്മാർ ആയതിനാലും മിക്ക ജിമ്മുകളും മിക്സഡ് ജിമ്മുകൾ ആയതിനാലുമാണ് സ്ത്രീകൾക്ക് വിലക്ക് ഏർപ്പെടുത്താൻ തീരുമാനിച്ചതെന്ന് താലിബാൻ സദാചാര സംരക്ഷണ വകുപ്പ് വക്താവ് മുഹമ്മദ് അകീഫ് സാദിഖ് മുജാഹിർ അറിയിച്ചു. എല്ലാ വീടുകളിലും കുളിമുറികൾ ഉള്ളതിനാലാണ് പൊതുകുളിമുറികൾ ഉപയോഗിക്കുന്നതിൽ നിന്നും സ്ത്രീകളെ വിലക്കിയത് എന്ന വിചിത്രവാദവും മുജാഹിർ മുന്നോട്ട് വെച്ചു. എന്നാൽ, സ്ത്രീകൾക്ക് മാത്രമായി സ്ത്രീകൾ നടത്തുന്ന ജിമ്മുകളും അടച്ച് പൂട്ടാൻ താലിബാൻ ഭരണകൂടം നിർദ്ദേശം നൽകിയിരിക്കുകയാണ്.
2021 ഓഗസ്റ്റിൽ അധികാരമേറ്റെടുത്തതിന് ശേഷം കടുത്ത സ്ത്രീവിരുദ്ധ നയങ്ങളാണ് അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം തുടർച്ചയായി ഏർപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. സർക്കാർ ഉദ്യോഗസ്ഥരായ സ്ത്രീകളെ ജോലിയിൽ നിന്നും പുറത്താക്കി. പ്രധാനപ്പെട്ട മേഖലകളിൽ ജോലി ചെയ്യുന്ന സ്ത്രീകൾ വീട്ടിൽ ഇരുന്ന് ജോലി ചെയ്താൽ മതിയെന്ന് ഉത്തരവിറക്കി. യാത്ര ചെയ്യുന്നത് പുരുഷ ബന്ധുവിനോടൊപ്പം ആയിരിക്കണമെന്നും, പുറത്തിറങ്ങുമ്പോൾ ബുർഖയോ ഹിജാബോ നിർബന്ധമായും ധരിക്കണമെന്നും നിയമം കൊണ്ടു വന്നു. ഇത്തരം പ്രാകൃതമായ നിയന്ത്രണങ്ങൾക്കെതിരെ അന്താരാഷ്‌ട്ര സമൂഹം പ്രതികരിക്കണമെന്ന് അഫ്ഗാൻ മനുഷ്യാവകാശ സംഘടനകൾ നിരന്തരം ആവശ്യപ്പെടുകയാണ്.
Comments