ഇസ്ലാമാബാദ്: 2023 ലെ പാകിസ്താന്റെ ഔദ്യോഗിക ഓസ്‌കർ എൻട്രിയായ സിനിമയ്‌ക്ക് പ്രദർശനാനുമതി നിഷേധിച്ച് ഷെഹ്ബാസ് ഷെരീഫ് സർക്കാർ. സെയിം സാദിഖ് സംവിധാനം ചെയ്ത ജോയ് ലാൻഡിനെതിരെയാണ് നടപടി. ആക്ഷേപകരമായ ഉള്ളടക്കമുള്ള സിനിമ ആയതിനാലാണ് നിരോധനമെന്നാണ് വിശദീകരണം.
കുടുംബപാരമ്പര്യം തുടരാനായി ഒരു ആൺ കുഞ്ഞിനുവേണ്ടി ആഗ്രഹിക്കുന്ന ഒരു യാഥാസ്ഥിതിക കുടുംബത്തെ ചുറ്റിപ്പറ്റിയാണ് സിനിമ. പിന്നീട് ട്രാൻസ് യുവതിയും ഒരു യുവാവും തമ്മിലുള്ള പ്രണയത്തിലേക്ക് കഥാഗതി മാറുന്നു. കാൻ ചലച്ചിത്രമേളയിൽ ഏറെ നിരൂപകപ്രശംസ നേടിയ ഈ ചിത്രത്തിന് അൺ സെർട്ടൻ റിഗാർഡ് ജൂറി പ്രൈസും ക്വീർ പാം അവാർഡും ലഭിച്ചിട്ടുണ്ട്. ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലും ബുസാൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലും ചിത്രം പ്രദർശിപ്പിച്ചു.
എന്നാൽ ഈ സിനിമ പക്ഷേ ഇസ്ലാമികവിരുദ്ധമാണെന്നാണ് പാകിസ്താനിലെ മതമൗലികവാദികൾ ആരോപിക്കുന്നത്.പാകിസ്താൻ ഒരു ഇസ്ലാമിക രാജ്യമാണ്, അതിനെതിരെ ഒരു നിയമവും പ്രത്യയശാസ്ത്രവും പ്രവർത്തനവും അനുവദിക്കാനാവില്ലെന്നാണ് പാകിസ്താനിലെ ജമാഅത്തെ ഇസ്ലാമിയുടെ സെനറ്റർ മുഷ്താഖ് അഹമ്മദ് ഖാൻ കുറ്റപ്പെടുത്തിയിരുന്നു.
സിനിമയ്‌ക്ക് രാജ്യത്ത് നിരോധനം ഏർപ്പെടുത്തിയതിനാൽ ഓസ്‌കർ നോമിനേഷനിൽ തടസ്സമുണ്ടാകുമെന്നാണ് വിവരം. ലോകമെമ്പാടുമുള്ള സിനിമാപ്രേമികളുടെ സ്‌നേഹം സ്വീകരിച്ച ഒരു പാകിസ്താൻ സിനിമ സ്വന്തം ജനങ്ങൾക്ക് കാണാൻ കഴിയില്ലെന്നത് ഹൃദയഭേദകമാണെന്നും അഭിനേതാക്കളിൽ ഒരാളായ സാനിയ സയീദ് ആരോപിച്ചു.സിനിമയ്‌ക്കെതിരെ പണം നൽകിയുള്ള അപവാദപ്രചരണം നടക്കുന്നുണ്ടെന്നും സർക്കാർ ചില കുബുദ്ധിക്കാരുടെ സമ്മർദ്ദത്തിന് വഴങ്ങിയതാണെന്നും നടൻ സർവത് ഗിലാനി കുറ്റപ്പെടുത്തി.
നമ്മുടെ മൂല്യങ്ങളോടും ധാർമികനിലവാരങ്ങളോടും പൊരുത്തപ്പെടാത്തതും, 1979 ലെ മോഷൻ പിക്ചർ ഓർഡിനനൻസിന്റെ സെക്ഷൻ 9 പറഞ്ഞിരിക്കുന്നത് പോലെ മാന്യതയുടെയും ധാർമ്മികതയുടെയും മാനദണ്ഡങ്ങൾ ലംഘിക്കുന്നതുമായ കാര്യങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് രേഖാമൂലമുള്ള പരാതികൾ ലഭിച്ചുവെന്ന് പാക് വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു.
Comments