ബാലി: ജി-20 ഉച്ചകോടിക്കായി ഇന്തോനേഷ്യയിലെത്തിയ റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലവ്‌റോവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്ന വാർത്ത വ്യാജമെന്ന് റിപ്പോർട്ട്. വാർത്ത നിഷേധിച്ച് റഷ്യൻ വിദേശകാര്യമന്ത്രി തന്നെയാണ് രംഗത്തെത്തിയത്. ബാലിയിലെത്തിയ സെർജി ലവ്‌റോവിനെ ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് അടിയന്തിരമായി ആശുപത്രിയിലെത്തിച്ചുവെന്നായിരുന്നു വാർത്ത. വ്യാജ വാർത്ത നൽകിയതിന് പാശ്ചാത്യ മാദ്ധ്യമങ്ങളെയും സെർജി വിമർശിച്ചു.
ജി-20 ഉച്ചകോടിക്കായി ഇന്തോനേഷ്യയിലെ ബാലി ദ്വീപിൽ എത്തിയ സെർജി ലവ്‌റോവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നായിരുന്നു അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തത്. 72-കാരനായ സെർജി ലവ്‌റോവ് ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നുവെന്നും വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. എന്നാൽ ഇത് തികച്ചും വ്യാജമാണെന്ന് റഷ്യൻ വിദേശകാര്യവക്താവ് മരിയ സഖറോവ് വ്യക്തമാക്കി. തുടർന്ന് ലവ്‌റോവ് ആരോഗ്യത്തോടെയിരിക്കുന്ന ഒരു വീഡിയോയും അവർ ട്വിറ്ററിൽ പങ്കുവെച്ചു.
Lavrov at his hotel in Bali. Says reports about his health are a "political game" https://t.co/OddllPDgq7 pic.twitter.com/GKu0Ffo1st
— Pjotr Sauer (@PjotrSauer) November 14, 2022
2004 മുതൽ റഷ്യൻ വിദേശകാര്യമന്ത്രിയായി തുടരുന്നയാളാണ് സെർജി ലവ്‌റോവ്. അദ്ദേഹം ഒരു ടി-ഷർട്ടും ഷോർട്‌സും ധരിച്ച് ബാൽക്കണിയിലിരിക്കുന്ന ഏറ്റവും പുതിയ ദൃശ്യങ്ങളാണ് മരിയ സഖറോവ് പങ്കുവെച്ചത്.
രാഷ്‌ട്രീയത്തിൽ ഒട്ടുമേ പുതുമയില്ലാത്ത കളിയാണിതെന്ന് ഒരു പുഞ്ചിരിയോടെ ലവ്‌റോവ് പറഞ്ഞു. പാശ്ചാത്യ മാദ്ധ്യമപ്രവർത്തകർ അൽപം കൂടി സത്യസന്ധത പുലർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഓരോ സംഭവങ്ങൾ നടക്കുമ്പോഴും അത് പകുതി മാത്രം നോക്കിക്കണ്ട് റിപ്പോർട്ട് ചെയ്യുകയാണ് പാശ്ചാത്യ മാദ്ധ്യമങ്ങൾ. ഇത് നിരന്തരമായി സംഭവിക്കുന്ന കാര്യമാണ്. കൂടാതെ റഷ്യയുടെ കാഴ്ചപ്പാടിൽ നിന്നുള്ള വസ്തുതകൾ അവർ അവഗണിക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
എന്നാൽ ബാലിയിലെത്തിയ സെർജി ലവ്‌റോവ് ഒരു മെഡിക്കൽ ചെക്കപ്പ് നടത്താൻ സംഗ്ലാഹ് ആശുപത്രിയിൽ എത്തിയതായും ആരോഗ്യവാനായ അദ്ദേഹം ഉടൻ തന്നെ ആശുപത്രി വിട്ടുവെന്നും ബാലി ഗവർണർ വായൻ കോസ്റ്റർ പ്രതികരിച്ചിരുന്നു. തുടർന്ന് ഇന്തോനേഷ്യൻ സർക്കാരിന്റെ മൂന്ന് പ്രധാന ഉദ്യോഗസ്ഥരെയും മെഡിക്കൽ ജീവനക്കാരെയും ഉദ്ധരിച്ചുകൊണ്ടായിരുന്നു അസോസിയേറ്റഡ് പ്രസ് വാർത്ത നൽകിയത്. എന്നാൽ ഇക്കാര്യമെല്ലാം നിഷേധിച്ചാണ് റഷ്യൻ വിദേശകാര്യമന്ത്രി എത്തിയിരിക്കുന്നത്.
Comments