ന്യൂഡൽഹി: അവിഭക്ത ശിവസേനയുടെ ചിഹ്നമായ അമ്പും വില്ലും മരവിപ്പിച്ച കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഉദ്ധവ് താക്കറെ നൽകിയ ഹർജി ഡൽഹി ഹൈക്കോടതി തള്ളി. ആരാണ് യഥാർത്ഥ ശിവസേന എന്ന കേസിൽ തീരുമാനം ഉണ്ടാകുന്നത് വരെ ഔദ്യോഗിക ചിഹ്നമായ അമ്പും വില്ലും ഉദ്ധവ് പക്ഷത്തിനോ ഷിൻഡെ പക്ഷത്തിനോ നൽകാൻ കഴിയില്ലെന്ന് ഒക്ടോബർ 8ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു. ഈ തീരുമാനം ചോദ്യം ചെയ്ത് ഉദ്ധവ് സമർപ്പിച്ച ഹർജിയാണ് കോടതി ഇന്ന് തള്ളിയത്.
ഇരു വിഭാഗങ്ങളുടെയും അവകാശവാദങ്ങൾ കൃത്യമായി പരിശോധിച്ച ശേഷം മാത്രം ചിഹ്നം അനുവദിച്ചാൽ മതിയെന്ന് ജസ്റ്റിസ് സഞ്ജീവ് നരൂല കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് നിർദ്ദേശം നൽകി. മുതിർന്ന അഭിഭാഷകരായ കപിൽ സിബലും ദേവദത്ത് കാമത്തുമായിരുന്നു ഉദ്ധവ് താക്കറെക്ക് വേണ്ടി ഹാജരായത്.
ശിവസേന എന്ന പേര് ഏത് വിഭാഗത്തിന് നൽകണം എന്ന വിഷയത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനമെടുക്കാമെന്ന് നേരത്തേ സുപ്രീം കോടതിയും വ്യക്തമാക്കിയിരുന്നു. വിഷയത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടികൾ നിർത്തി വെക്കണമെന്ന് ആവശ്യപ്പെട്ട് ഉദ്ധവ് താക്കറെ പക്ഷം നൽകിയ ഹർജിയും സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് തള്ളിയിരുന്നു.
Comments