ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ ഐഫോൺ നിർമ്മാണ യൂണിറ്റ് ബംഗലൂരുവിലെ ഹൊസൂരിൽ സജ്ജമാകുന്നതായി കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ്. ലോകത്തിലെ പ്രമുഖ ബ്രാൻഡുകൾ എല്ലാം ചൈനയെ കൈയ്യൊഴിയുകയാണ്. ലോകത്തിലെ ഏറ്റവും വലിയ ഐഫോൺ നിർമ്മാതാക്കളാകാൻ രാജ്യം സജ്ജമാണെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.
അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഇന്ത്യയിലെ ഐഫോൺ നിർമ്മാണം നാല് മടങ്ങായി വർദ്ധിപ്പിക്കുമെന്ന് കഴിഞ്ഞ ദിവസം ആപ്പിൾ ഐഫോൺ വിതരണക്കാരായ ഫോക്സ്കോൺ വ്യക്തമാക്കിയിരുന്നു. ബംഗലൂരുവിലെ ഐഫോൺ നിർമ്മാണ യൂണിറ്റിൽ അറുപതിനായിരം പേർക്കാണ് തൊഴിൽ നൽകുന്നത്. റാഞ്ചിയിലെയും ഹസാരിബാഗിലെയും ആറായിരത്തോളം വരുന്ന വനവാസി സ്ത്രീകൾക്ക് ഐഫോൺ നിർമ്മാണത്തിൽ പരിശീലനം നൽകിയിരുന്നു. അവർ ഉടൻ ജോലിയിൽ പ്രവേശിക്കുമെന്നും കേന്ദ്ര ഐടി- ടെലികോം വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.
ഫോക്സ്കോൺ, വിസ്ട്രോൺ, പെഗാട്രോൺ എന്നീ ഇലക്ട്രോണിക്സ് ഭീമന്മാരാണ് ഇന്ത്യയിൽ ഐഫോൺ നിർമ്മിക്കുന്നത്. ഹൊസൂരിലെ ടാറ്റ ഇലക്ട്രോണിക്സ് പ്ലാന്റാണ് ഐഫോണിന്റെ ലോകത്തിലെ ഏറ്റവും വലിയ നിർമ്മാണ യൂണിറ്റായി മാറാൻ തയ്യാറെടുക്കുന്നത്. കൊറോണ വ്യാപനത്തെ തുടർന്നാണ് ചൈനയിൽ നിന്നും ഐഫോൺ നിർമ്മാണം ഇന്ത്യയിലേക്ക് മാറ്റാൻ ആപ്പിൾ തീരുമാനിച്ചത്.
അടുത്ത രണ്ട് വർഷത്തിനിടെ എഴുപതിനായിരം ഇന്ത്യക്കാർക്കാണ് ഫോക്സ്കോൺ മാത്രം ഐഫോൺ നിർമ്മാണത്തിന്റെ ഭാഗമായി തൊഴിൽ നൽകുന്നത്. തമിഴ്നാട്ടിലെ പ്ലാന്റിൽ പെഗാട്രോൺ ഐഫോൺ 14ന്റെ നിർമ്മാണം തുടരുകയാണ്.
Comments