വാഴ്‌സോ: പോളണ്ട് അതിർത്തിയിൽ മിസൈൽ പതിച്ച് രണ്ട് മരണം. റഷ്യൻ നിർമ്മിത മിസൈലാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിന്റെ പശ്ചാത്തലത്തിൽ പോളണ്ട് സൈന്യത്തോട് സജ്ജമായിരിക്കാൻ നാറ്റോ അറിയിച്ചു. വിശദമായ അന്വേഷണം നടത്തുമെന്ന് പോളണ്ട് വിദേശകാര്യ മന്ത്രാലയ വക്താവ് ലൂക്കാസ് ജസീന പറഞ്ഞു. അടിയന്തര ദേശീയ സുരക്ഷാ യോഗം വിളിച്ച് സുരക്ഷ വർദ്ധിപ്പിക്കുന്നത് സംബന്ധിച്ച് ചർച്ചകൾ നടത്തി.
എന്നാൽ റഷ്യ ആരോപണം നിഷേധിച്ചു. റഷ്യൻ നിർമ്മിത മിസൈൽ അല്ലാ പോളണ്ടിൽ പതിച്ചതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. സാഹചര്യം വഷളാക്കുന്നതിനായി ബോധപൂർവ്വം പ്രകോപനം സൃഷ്ടിക്കുന്നതാണെന്നും മന്ത്രാലയം പറഞ്ഞു. പോളണ്ട് മാദ്ധ്യമങ്ങൾ പ്രസിദ്ധീകരിച്ച ചിത്രങ്ങളിലുള്ള ആയുധങ്ങൾ റഷ്യൻ നിർമ്മിതമല്ലെന്നും മന്ത്രാലയം അറിയിച്ചു.
ജി-20 ഉച്ചകോടിക്കെത്തിയ നേതാക്കൾക്ക് മുന്നിൽ സമാധാനത്തിനായി പത്ത് നിർദേശങ്ങൾ അവതരിപ്പിച്ച് യുക്രെയ്ൻ പ്രസിഡന്റ് വ്‌ളാഡ്മിർ സെലസൻസ്‌കി വീഡിയോ സന്ദേശം നൽകിയതിന് പിന്നാലെയായിരുന്നു യുക്രെയ്‌നിൽ ആക്രമണമുണ്ടായത്. ഒമ്പത് മാസത്തെ യുദ്ധത്തിനിടയിലുണ്ടായ ഏറ്റവും വലിയ മിസൈൽ ആക്രമണമാണിത്. 85-ഓളം മിസൈലുകളാണ് റഷ്യ പ്രയോഗിച്ചതെന്നാണ് വിവരം.
Comments