പട്‌ന: ഗർഭാശയ രോഗത്തിന് ആശുപത്രിയിൽ ചികിത്സ തേടിയ യുവതിയുടെ ഇരുവൃക്കകളും മോഷ്ടിക്കപ്പെട്ടതായി പരാതി. ബിഹാറിലെ മുസാഫർപൂരിൽ നിന്നുള്ള സുനിതാ ദേവിക്കാണ് വൃക്കകൾ നഷ്ടപ്പെട്ടത്. സംഭവത്തിന് പിന്നാലെ യുവതിക്ക് ശസ്ത്രക്രിയ നടത്തിയ ഡോക്ടർ ഒളിവിൽ പോയി.
മുസാഫർപൂരിലെ ബരിയാർപൂർ ഗ്രാമത്തിലുള്ള നഴ്‌സിംഗ് ഹോമിലാണ് 38-കാരിയായ യുവതി ചികിത്സ തേടിയത്. ഗർഭാശയ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ഗർഭപാത്രം നീക്കം ചെയ്യണമെന്ന് ആശുപത്രി അധികൃതർ നിർദേശിച്ചു. എന്നാൽ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ യുവതിയുടെ ഇരുവൃക്കകളും ഡോക്ടർ മോഷ്ടിക്കുകയായിരുന്നു.
ശസ്ത്രക്രിയയ്‌ക്ക് ശേഷം യുവതിയുടെ ആരോഗ്യനില വഷളായതിനെ തുടർന്ന് മുസാഫർപൂരിലെ ശ്രീകൃഷ്ണ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അവിടെ നടത്തിയ പരിശോധനയിലാണ് വൃക്കകൾ നഷ്ടപ്പെട്ട വിവരം യുവതിയും കുടുംബവും അറിഞ്ഞത്. തുടർന്ന് ഡയാലിസിസിലൂടെയാണ് സുനിതാ ദേവിയുടെ ജീവൻ നിലനിർത്തുന്നത്. ഒരു ദിവസം ഡയാലിസിസ് മുടങ്ങിയാൽ പോലും യുവതിയുടെ ജീവൻ നഷ്ടപ്പെട്ടേക്കാമെന്ന് ഡോക്ടർമാർ അറിയിച്ചു.
തന്റെ വൃക്കകൾ മോഷ്ടിച്ച ഡോക്ടറെ ഉടൻ തന്നെ അറസ്റ്റ് ചെയ്യണമെന്നും അയാളുടെ വൃക്കകൾ പകരം തരണമെന്നുമാണ് യുവതി പറയുന്നത്. പോലീസ് നടത്തിയ അന്വേഷണത്തിൽ വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് പ്രതി ഡോക്ടറായി ചികിത്സ നൽകിയിരുന്നതെന്ന് കണ്ടെത്തി. ഇയാൾ നടത്തിയിരുന്ന നഴ്സിംഗ് ഹോമും രജിസ്റ്റർ ചെയ്തതിട്ടില്ല.
ദരിദ്ര കുടുംബത്തിൽ നിന്നുള്ള അംഗമാണ് സുനിതാ ദേവി. മൂന്ന് മക്കളുണ്ട്. ദിവസ വേതനക്കാരനാണ് ഭർത്താവ്. നിലവിൽ യുവതിയുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് ഡോക്ടർമാർ അറിയിക്കുന്നത്. സുനിതയുടെ രക്ത ഗ്രൂപ്പിന് അനുയോജ്യമായ വൃക്കകൾ ലഭിച്ചാൽ ഉടൻ ശസ്ത്രക്രിയ നടത്തുമെന്നും ഡോക്ടർമാർ വ്യക്തമാക്കി.
Comments