കൊച്ചി: പ്രിയാ വർഗീസിന്റെ അസോസിയേറ്റഡ് പ്രൊഫസർ നിയമനത്തിനെതിരായ ഹർജി ഹൈക്കോടതി അംഗീകരിച്ചു. കണ്ണൂർ സർവകലാശാലയുടെ വിദഗ്ധ സമിതി തയ്യാറാക്കിയ റാങ്ക് പട്ടികയും കോടതി റദ്ദാക്കി. പട്ടിക പുനഃക്രമീകരിക്കണമെന്നാണ് ഹൈക്കോടതിയുടെ നിർദേശം.
അദ്ധ്യാപകരായി ജോലി ചെയ്യാത്തവരെ അദ്ധ്യാപന പരിചയമുള്ളവരായി കണക്കാക്കാൻ സാധിക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. അദ്ധ്യാപന പരിചയത്തിലുള്ള തുടർച്ചയായ അനുഭവ സമ്പത്ത് അത്യധികം പ്രധാനപ്പെട്ടതാണ്. എട്ട് വർഷം അദ്ധ്യാപന പരിചയം വേണ്ട തസ്തികയിൽ മൂന്ന് വർഷം മാത്രം അദ്ധ്യാപന പരിചയമുള്ള പ്രിയാ വർഗീസിന്റെ യോഗ്യത അപര്യാപ്തമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. സ്ഥാപനങ്ങളുടെ ഗുണനിലവാരമുയർത്താൻ പരിചയ സമ്പത്ത് ആവശ്യമാണെന്നും യുജിസിയുടെ നിബന്ധനകൾ മറികടക്കാനാകില്ലെന്നും കോടതി പറഞ്ഞു.
കണ്ണൂർ സർവകലാശാല അസോസിയേറ്റഡ് പ്രൊഫസർ തസ്തികയിലേക്ക് പ്രിയാ വർഗീസിനെ നിയമിക്കുന്നതിനെതിരായ ഹർജിയിലാണ് ഹൈക്കോടതി വിധി. ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് വിധി പറഞ്ഞത്.
ഈ ഹർജി നിലനിൽക്കില്ലെന്ന വാദമായിരുന്നു പ്രിയാ വർഗീസ് ഉന്നയിച്ചത്. എന്നാൽ ഈ വാദം ഹൈക്കോടതി ആദ്യമേ തള്ളിയിരുന്നു. ഗവേഷണ കാലയളവിൽ പ്രിയയ്‌ക്ക് അദ്ധ്യാപന പരിചയമുണ്ടോയെന്നും കോടതി ചോദിച്ചു. പിഎച്ച്ഡി കാലയളവ് ഫെല്ലോഷിപ്പോടെയാണ്. ഇത് ഡെപ്യൂട്ടേഷൻ കാലയളവായിട്ടാണ് കണക്കാക്കുക. അതായത് അദ്ധ്യാപനം ഈ സമയത്ത് ഒഴിവാക്കിയിട്ടുണ്ട്. അതിനാൽ ഗവേഷണ കാലയളവ് അദ്ധ്യാപന പരിചയമായി കണക്കാക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.
കൂടാതെ മറ്റ് സ്ഥാപനങ്ങളിലുള്ള പ്രവൃത്തി പരിചയം അദ്ധ്യാപന പരിചയമായി കണക്കാക്കാൻ കഴിയില്ലെന്നും തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത പോലും പ്രിയാ വർഗീസിന് ഇല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. എൻഎസ്എസ് കോർഡിനേറ്റർ പദവി പ്രിയയ്‌ക്ക് വ്യക്തിപരമായി അനുഭവ സമ്പത്തായിരിക്കും. എന്നാൽ അസോസിയേറ്റഡ് പ്രൊഫസർ തസ്തികയിലേക്ക് അപേക്ഷിക്കാൻ ഈ പ്രവൃത്തി പരിചയം മതിയാകില്ലെന്ന് കോടതി എടുത്തുപറഞ്ഞു.
ചാൻസലറായ ഗവർണർ, സംസ്ഥാന സർക്കാർ, യുജിസി, പ്രിയാ വർഗീസ് എന്നിവരായിരുന്നു ഹർജിയിലെ എതിർകക്ഷികൾ. എല്ലാ കക്ഷികളും നൽകിയ വാദങ്ങൾ വിശദീകരിച്ചതിന് ശേഷമായിരുന്നു കോടതി വിധി പ്രസ്താവിച്ചത്.
ഉദ്യോഗാർത്ഥികളുടെ സൂക്ഷ്മ പരിശോധന സത്യസന്ധമായാണ് നടത്തിയതെന്നായിരുന്നു കണ്ണൂർ സർവകലാശാലയുടെ അവകാശവാദം. വിദഗ്ധരടങ്ങിയ കമ്മിറ്റി നടത്തിയ തിരഞ്ഞെടുപ്പിൽ കോടതിക്ക് ഇടപെടാനാകില്ലെന്നും സർവകലാശാല അറിയിച്ചിരുന്നു. അസോസിയേറ്റഡ് പ്രൊഫസർ നിയമനത്തിലേക്ക് നിർദേശിക്കുന്ന ചടങ്ങൾ എന്തെല്ലാമാണെന്ന് യുജിസിയും കോടതിയിൽ വ്യക്തമാക്കി. മാനദണ്ഡങ്ങൾ പ്രകാരം പ്രിയാ വർഗീസിന് യോഗ്യതയുണ്ടോയെന്ന കാര്യവും യുജിസി കോടതിയെ അറിയിച്ചിരുന്നു. അഭിമുഖത്തിൽ മറ്റെല്ലാവരെക്കാളും നന്നായി പ്രകടനം കാഴ്ചവെക്കാൻ കഴിഞ്ഞുവെന്നായിരുന്നു പ്രിയ വർഗീസ് കോടതിയെ അറിയിച്ചത്. എന്നാൽ പ്രിയയുടെയും കണ്ണൂർ സർവകലാശാലയുടെയും വാദം തള്ളിയായിരുന്നു കോടതി അന്തിമ വിധിയിലെത്തിയത്.
പ്രിയാ വർഗീസിനെ തിരഞ്ഞെടുത്ത അഭിമുഖത്തിൽ പങ്കെടുത്ത ജോസഫ് സ്‌കറിയ ആയിരുന്നു ഹർജിക്കാരൻ. ഉയർന്ന റിസർച്ച് സ്‌കോറിന് അർഹനായിരുന്നു അദ്ദേഹം. എന്നാൽ ജോസഫ് സ്‌കറിയയെ പിന്തള്ളി ഏറ്റവും കുറവ് സ്‌കോറുള്ള പ്രിയയ്‌ക്ക് ഒന്നാം റാങ്ക് നൽകി അസോസിയേറ്റഡ് പ്രൊഫസറായി കണ്ണൂർ സർവകലാശാലയിൽ നിയമിക്കുകയായിരുന്നു. തുടർന്ന് യുജിസി നിഷ്‌കർഷിക്കുന്ന എട്ട് വർഷത്തെ അദ്ധ്യാപന പരിചയമില്ലാത്ത പ്രിയാ വർഗീസിനെ നിയമിച്ചതിനെ ചോദ്യം ചെയ്ത് ജോസഫ് സ്‌കറിയ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. അദ്ദേഹം ഉന്നയിച്ച വാദങ്ങളും യുജിസിയുടെ വിശദീകരണവും അംഗീകരിച്ചാണ് കോടതി അന്തിമ വിധി അതിവിശദമായി പ്രസ്താവിച്ചത്.
അദ്ധ്യാപകർ രാഷ്‌ട്ര നിർമ്മാതാക്കളാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. സമൂഹത്തിലെ ഏറ്റവും നല്ലവരായിരിക്കണം അദ്ധ്യാപകർ. അവർ സമൂഹത്തിന് മാതൃകയാകണമെന്നും മെഴുകുതിരി പോലെ പ്രകാശിക്കുന്നവരാകണം അദ്ധ്യാപകരെന്നും കോടതി നിരീക്ഷിച്ചു. മുൻ രാഷ്‌ട്രപതി ഡോ.രാധാകൃഷ്ണന്റെ വാക്കുകൾ ഉദ്ധരിച്ചായിരുന്നു ഹൈക്കോടതി പരാമർശം.
Comments