ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ആം ആദ്മി മന്ത്രി സത്യേന്ദർ ജെയിന്റെയും കൂട്ടാളികളുടെയും ജാമ്യം കോടതി നിഷേധിച്ചു. കൂട്ടുപ്രതികളായ അങ്കുഷ് ജെയിന്റെയും വൈഭവ് ജെയിന്റെയും ജാമ്യവും കോടതി തള്ളി. പ്രത്യേക ജഡ്ജി വികാസ് ദുലിന്റെതാണ് വിധി.
ഡൽഹിയിലെ ആരോഗ്യമന്ത്രിയായ സത്യേന്ദർ ജെയിനെ കഴിഞ്ഞ മെയ് 30-നാണ് ഇ.ഡി അറസ്റ്റ് ചെയ്തത്. ജെയിനുമായി ബന്ധമുള്ള നാല് കമ്പനികൾ വഴി കള്ളപ്പണം വെളുപ്പിച്ചെന്നാണ് ആരോപണം. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ പ്രകാരമാണ് മന്ത്രിയെ അറസ്റ്റ് ചെയ്തത്. നിലവിൽ തിഹാർ ജയിലാണ് തടവിൽ പാർപ്പിച്ചിരിക്കുന്നത്.
മന്ത്രിയ്‌ക്ക് ജയിലിൽ സഹായങ്ങൾ ചെയ്ത് നൽകിയതിന് തിഹാർ ജയിയൽ സൂപ്രണ്ടിനെ സസ്‌പെൻഡ് ചെയ്തിരുന്നു. ഇ.ഡി ഇക്കാര്യം തെളിവുകൾ സഹിതം ബോധിപ്പിച്ചതിന് പിന്നാലെയാണ് സർക്കാർ വൃത്തങ്ങൾ സസ്‌പെൻഡ് ചെയ്തതായി അറിയിച്ചത്. മന്ത്രിയ്‌ക്ക് വിഐപി പരിഗണന നൽകുന്നുവെന്നും ജയിലിൽ മസാജ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ലഭിക്കുന്നതായും ഇഡി കോടതിയിൽ പറഞ്ഞിരുന്നു.
കേസിൽ ജയിലിൽ കഴിയുന്ന കൂട്ടുപ്രതികളെ സ്ഥിരമായി കാണാറുണ്ടായിരുന്നതായും ഇഡി പറഞ്ഞിരുന്നു. അധികാരം ഉപയോഗിച്ച് ജയിൽ ചട്ടങ്ങൾ അട്ടിമറിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നതായും ജയിൽ സൂപ്രണ്ടിനെ സന്ദർശിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും ഇഡി കോടതിയിൽ സമർപ്പിച്ചിരുന്നു.
Comments