തിരുവനന്തപുരം: പ്രിയാ വർഗീസിന് അസോസിയേറ്റ് പ്രൊഫസറായി തുടരാൻ യോഗത്യയില്ലെന്ന ഹൈക്കോടതി വിധിയ്‌ക്ക് പിന്നാലെ സർക്കാരിനെയും സിപിഎമ്മിനെയും പരിഹസിച്ച് രാഷ്‌ട്രീയ നിരീക്ഷകൻ അഡ്വ.എ.ജയശങ്കർ. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യ ആയതുകൊണ്ട് മാത്രമാണ് പ്രിയാ വർഗീസിനെ അസോസിയേറ്റ് പ്രൊഫസറായി നിയമിച്ചതെന്ന് ആരോപണം ശക്തമായിരുന്നു. സർക്കാരിന്റെ ഒത്താശയോടെ നടന്ന വഴി വിട്ട നിയമത്തിനെ നിരന്തരം ചാനലുകളിലും തന്റെ സമൂഹമാദ്ധ്യമ അക്കൗണ്ടുകളിലൂടെയും വിമർശിക്കുന്ന വ്യക്തിയാണ് അഡ്വ.എ.ജയശങ്കർ. ഇപ്പോൾ, കോടതി വിധിയ്‌ക്ക് പിന്നാലെ രൂക്ഷമായി സർക്കാരിനെ പരിഹസിച്ചിരിക്കുകയാണ് അദ്ദേഹം.
‘തോറ്റിട്ടില്ലാ..തോറ്റിട്ടില്ലാ..തോറ്റ ചരിത്രം കേട്ടിട്ടില്ലാ..
സഖാവ് പ്രിയ വർഗീസിന് യോഗ്യത ഇല്ലെങ്കിൽ, കണ്ണൂർ ഊണിവേഴ്സിറ്റിയിൽ അസോസ്യേറ്റ് ഫ്രൊഫസറവാൻ വേറെ ആർക്കാണ് യോഗ്യത?
ഈ വിധിക്കെതിരെ അപ്പീൽ കൊടുക്കും. വാദിക്കാൻ നരിമാനെ കൊണ്ടുവരും. ഫീസ് കൊടുക്കാൻ ഡിവൈഎഫ്ഐ ബക്കറ്റ് പിരിവ് നടത്തും.
നാളെ എസ്എഫ്ഐ കരിദിനം ആചരിക്കും. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കോലം കത്തിക്കും. സൂചനയാണിതു സൂചന മാത്രം..’ എന്നാണ് ജയശങ്കർ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വിമർശിച്ചിരിക്കുന്നത്.
അതേസമയം, ഹൈക്കോടതി ഉത്തരവിൽ കൂടുതലൊന്നും പ്രതികരിക്കാൻ പ്രിയ വർഗീസ് തയ്യാറായില്ല. ഹൈക്കോടതി ഉത്തരവ് മാനിക്കുന്നു. നിയമവിദഗ്ധരുമായി ആലോചിച്ച് തുടർ നടപടികൾ സ്വീകരിക്കും എന്ന് മാത്രമാണ് ഇവർ പ്രതികരിച്ചത്. കോടതിയുടെ പരാമർശങ്ങളോട് പ്രതികരണം ആരാഞ്ഞപ്പോൾ പ്രിയ വർഗീസ് മുഖം തിരിച്ച് നടന്നു പോകുകയായിരുന്നു.
Comments