ന്യൂഡൽഹി: ലിവിംഗ് ടുഗെതർ പങ്കാളി ശ്രദ്ധ വാൽക്കറെ കൊന്ന് കഷണങ്ങളാക്കി ഉപേക്ഷിച്ച കേസിൽ നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ഒക്ടോബർ 18ന് പുലർച്ചെ 4.00 മണിക്ക് ബാഗുമായി നടക്കാൻ പോകുന്ന അഫ്താബ് അമീന്റെ ചിത്രമാണ് പുറത്തു വന്നിരിക്കുന്നത്. ബാഗിനുള്ളിൽ ശ്രദ്ധയുടെ ശരീര ഭാഗങ്ങളാകാമെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
മെയ് 18നാണ് ഛത്തർപൂരിലെ വാടക ഫ്ലാറ്റിൽ വെച്ച് അഫ്താബ് ശ്രദ്ധയെ കൊലപ്പെടുത്തിയത്. ശേഷം ശരീരഭാഗങ്ങൾ 35 കഷണങ്ങളായി മുറിച്ച് 300 ലിറ്റർ ഫ്രിഡ്ജിൽ സൂക്ഷിച്ച് പല ദിവസങ്ങളിലായി പല സ്ഥലങ്ങളിൽ വലിച്ചെറിഞ്ഞു.
അതേസമയം, ശ്രദ്ധയുടെ ശേഷിക്കുന്ന ശരീര ഭാഗങ്ങൾ വീണ്ടെടുക്കുന്നതിനായി പോലീസ് മെഹ്രോളി വനമേഖലയിൽ തിരച്ചിൽ തുടരുകയാണ്. ഗുരുഗ്രാമിലെ ഡി എൽ എഫ് വനമേഖലയിലായിരുന്നു കഴിഞ്ഞ ദിവസം തിരച്ചിൽ നടത്തിയത്. ഛത്തർപൂരിലെ ഫ്ലാറ്റിൽ നിന്നും കഴിഞ്ഞ ദിവസം പോലീസ് ശ്രദ്ധയുടെ വസ്ത്രങ്ങൾ കണ്ടെടുത്തിരുന്നു. ശ്രദ്ധയും അഫ്താബും താമസിച്ചിരുന്ന ഫ്ലാറ്റ്, കൊലപാതകം നടന്ന മുറി എന്നിവിടങ്ങളിൽ ക്രൈം ബ്രാഞ്ചിന്റെയും ഫോറൻസിക് വിദഗ്ധരുടെയും പരിശോധന പുരോഗമിക്കുകയാണ്.
Comments