ന്യൂയോർക്ക്: ഇന്ത്യ ഉൾപ്പെടയുള്ള രാജ്യങ്ങൾ വാക്സിനേഷനിലൂടെ കൊറോണയെ തടഞ്ഞു നിർത്തിയപ്പോൾ, അമേരിക്കയിൽ പ്രതിരോധ പ്രവർത്തനങ്ങൾ പാളിയതായി റിപ്പോർട്ട്. അമേരിക്കയിൽ കൊറോണ ബാധിച്ച് മരിച്ചവരിൽ ഭൂരിഭാഗം പേരും വാക്സിൻ സ്വീകരിച്ചവരാണ് എന്ന് വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. ഓഗസ്റ്റിൽ അമേരിക്കയിൽ കൊറോണ വ്യാപനം നിമിത്തം മരണമടഞ്ഞവരിൽ 58 ശതമാനം പേരും വാക്സിൻ സ്വീകരിച്ചവരാണ് എന്നാണ് വിവരം.
2021 സെപ്റ്റംബറിൽ കൊറോണ ബാധിച്ച് മരണപ്പെട്ടവരുടെ 23 ശതമാനം മാത്രമായിരുന്നു വാക്സിൻ സ്വീകരിച്ചവർ. എന്നാൽ, 2022 ജനുവരിയിലും ഫെബ്രുവരിയിലും ഈ നിരക്ക് 43 ശതമാനമായി ഉയർന്നത് ആശങ്കാജനകമാണ്.
കൊറോണ വൈറസിന്റെ തീവ്രമായ വകഭേദങ്ങൾ ബാധിച്ചാണ് അമേരിക്കയിലെ മരണങ്ങളിൽ അധികവും. ഭാഗികമായി വാക്സിൻ സ്വീകരിച്ചവരും പ്രായമായവരും പ്രതിരോധ ശേഷി കുറഞ്ഞവരുമാണ് കൂടുതലായും മരണപ്പെട്ടത്.
കൊറോണയെ പ്രതിരോധിക്കാൻ ലഭ്യമായ ശാസ്ത്രീയ മാർഗം, മുഴുവൻ ഡോസ് വാക്സിനുകളും ബൂസ്റ്റർ ഡോസും കൃത്യമായി സ്വീകരിക്കുക എന്നത് മാത്രമാണെന്നാണ് അമേരിക്കൻ ആരോഗ്യ വകുപ്പ് അഭിപ്രായപ്പെടുന്നത്. കൊറോണ വ്യാപനം മൂലം മരണപ്പെട്ട 65 വയസ്സിന് മുകളിലുള്ളവരുടെ എണ്ണം കഴിഞ്ഞ ഏപ്രിലിനും ജൂലൈക്കും ഇടയിൽ 125 ശതമാനമായി വർദ്ധിച്ചുവെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
Comments