മാഡ്രിഡ്: ബോക്‌സിംഗ് റിംഗിൽ ഇടിച്ചുകയറി ഇന്ത്യയുടെ യുവതാരങ്ങൾ. 2022 ലെ ലോക യുവ ബോക്‌സിംഗ് ചാമ്പ്യൻഷിപ്പിലാണ് ഇന്ത്യൻ താരങ്ങൾ മികച്ച പ്രകടനം പുറത്തെടുത്തത്. നാല് വനിതകൾ ഉൾപ്പെടെ ഏഴ് പേർ വിവിധ വിഭാഗങ്ങളിലായി ഫൈനലിലെത്തി. സ്‌പെയിനിലെ ലാ നൂസിയയിലാണ് ചാമ്പ്യൻഷിപ്പ്.
ഏഷ്യൻ ചാമ്പ്യൻമാരായ വൻഷാജ്, വിശ്വനാഥ് സുരേഷ് എന്നിവരും ഹരിയാനയിൽ നിന്നുളള ആഷിഷുമാണ് പുരുഷ വിഭാഗത്തിൽ നിന്ന് ഫൈനലിൽ ഇടംപിടിച്ചത്. വനിതാ വിഭാഗത്തിൽ 81 കിലോ വിഭാഗത്തിൽ കീർത്തിയും 48 കിലോ വിഭാഗത്തിൽ ഭാവ്‌ന ഷർമയും 52 കിലോ വിഭാഗത്തിൽ ദേവിക ഘോർപദയും 63 കിലോ വിഭാഗത്തിൽ രവീണയുമാണ് ഫൈനലിലേക്ക് ടിക്കറ്റ് നേടിയത്.
അമേരിക്കൻ താരത്തെയാണ് വൻഷാജ് പരാജയപ്പെടുത്തി ഫൈനലിലെത്തിയത്. ഉസ്‌ബെക്ക് താരത്തെയാണ് ആഷിഷ് പരാജയപ്പെടുത്തിയത്. വനിതാ വിഭാഗത്തിൽ ഇന്ത്യയാണ് ഏറ്റവും കൂടുതൽ മെഡൽ ഉറപ്പിച്ചിരിക്കുന്നത്. എട്ട് മെഡലുകൾ ഉറപ്പിച്ചപ്പോൾ അഞ്ച് മെഡലുകളുമായി കസാകിസ്താൻ രണ്ടാം സ്ഥാനത്തും നാല് മെഡലുകളുമായി ഉസ്‌ബെക്കിസ്താൻ മൂന്നാം സ്ഥാനത്തുമാണ്.
73 രാജ്യങ്ങളിൽ നിന്നായി 600 ഓളം യുവതാരങ്ങളാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത്. ഭാവനയുടെയും ദേവികയുടെയും മൂന്ന് പുരുഷ താരങ്ങളുടെയും ഫൈനൽ മത്സരം വെളളിയാഴ്ചയാണ്. മറ്റ് മത്സരങ്ങൾ ശനിയാഴ്ചയും.
Comments