തിരുവനന്തപുരം: വിവാദ കത്ത് വ്യാജമാണെന്ന് ആവർത്തിച്ച് മേയർ ആര്യാ രാജേന്ദ്രൻ. തദ്ദേശ സ്വയം ഭരണ ഒംബുഡ്‌സ്മാന് നൽകിയ മൊഴിയിലാണ് മേയർ ഇക്കാര്യം ആവർത്തിക്കുന്നത്. വ്യാജകത്തുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നുണ്ട്. തിരുവനന്തപുരം മേയറുടെ ഔദ്യോഗിക ലെറ്റർ പാഡോ സീലോ ദുരുപയോഗം ചെയ്തിട്ടില്ലെന്നും ആര്യാ രാജേന്ദ്രൻ വിശദീകരണം നൽകി.
ക്രൈംബ്രാഞ്ചിന് നൽകിയ മൊഴിയിലും മേയർ ഇതുതന്നെയാണ് ആവർത്തിച്ചിരുന്നത്. ഇത്തരത്തിൽ ഒരു കത്ത് തയ്യാറാക്കിയിട്ടില്ലെന്ന് ജീവനക്കാരും മൊഴി നൽകിയിരുന്നു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ജലീൽ തോട്ടത്തിലാണ് മൊഴിയെടുത്തത്. എന്നാൽ പ്രാഥമിക അന്വേഷണത്തിൽ കത്ത് വ്യാജമാണോ അല്ലയോ എന്ന് കണ്ടെത്താൻ ക്രൈംബ്രാഞ്ചിന് കഴിഞ്ഞില്ല. തുടർന്ന് ഇതേവിഷയത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു ക്രൈംബ്രാഞ്ച്.
അതേസമയം വിവാദ കത്തുമായി ബന്ധപ്പെട്ട് വിജിലൻസ് നടത്തിയിരുന്ന അന്വേഷണം അവസാനിപ്പിച്ചു. ക്രൈംബ്രാഞ്ച് കേസെടുത്തതിനാൽ മറ്റൊരു അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന് നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം അവസാനിപ്പിച്ചതെന്ന് വിജിലൻസ് അറിയിച്ചു.
Comments