മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണ വേട്ട. വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 41 ലക്ഷം രൂപയുടെ സ്വർണം പോലീസ് പിടികൂടി. ബെഹ്റൈനിൽ നിന്നും കരിപ്പൂർ വിമാനത്താവളത്തിലെത്തിയ കൂരാച്ചുണ്ട് സ്വദേശി റഷീദ് അമീനാണ് പിടിയിലായത്. ശരീരത്തിനകത്ത് 767 ഗ്രാം സ്വർണ്ണം മിശ്രിത രൂപത്തിലാക്കി 3 കാപ്സ്യൂളുകളായി ഒളിപ്പിച്ച് കടത്താനാണ് ഇയാൾ ശ്രമിച്ചത്. പിടിച്ചെടുത്ത സ്വർണത്തിന് ആഭ്യന്തര വിപണിയിൽ ഏകദേശം 41 ലക്ഷം രൂപ വിലമതിക്കവുമെന്ന് പോലീസ് അറിയിച്ചു.
എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ കരിപ്പൂരിൽ ഇറങ്ങിയ അമീൻ കസ്റ്റംസ് പരിശോധനകൾക്ക് വിധേയനായി പുറത്ത് കടന്നെങ്കിലും പോലീസ് നിരീക്ഷണം തുടർന്നിരുന്നു. ഇയാൾ കൊണ്ടുവന്ന സ്വർണം സ്വീകരിക്കാനെത്തിയ പേരാമ്പ്ര സ്വദേശികളായ അഷ്‌റഫ്, സിയാദ് എന്നിവർക്കൊപ്പം കാറിൽ പോകും വഴിയാണ് ഇയാൾ പിടിയിലായത്. ഇവരെയും പോലീസ് അറസ്റ്റ് ചെയ്തു.
ജില്ലാ പോലീസ് മേധാവിയ്‌ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മൂവരും പിടിയിലായത്. ആദ്യഘട്ടത്തിൽ ഇവർ കുറ്റം സമ്മതിച്ചില്ല. തുടർന്ന് ലഗേജും ശരീരവും പരിശോധന നടത്തിയെങ്കിലും സ്വർണം കണ്ടെത്താനായില്ല. പിന്നീട് ആശുപത്രിയിലെത്തിച്ച് വൈദ്യ പരിശോധനയ്‌ക്ക് വിധേയമാക്കിയതോടെയാണ് വയറിനുള്ളിൽ സ്വർണമിശ്രിതം അടങ്ങിയ മൂന്ന് ക്യാപ്‌സൂൾ കണ്ടെത്തിയത്.
അമീനെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ ആളുകൾ കാത്തുനിൽക്കുമെന്നും സ്വർണം കൈമാറിയ ശേഷം ബസ് സ്റ്റാൻഡിൽ ഇറക്കി വിടുമെന്നുമായിരുന്നു ബെഹ്‌റൈനിൽ നിന്നും സ്വർണം കൊടുത്തുവിട്ടവർ അറിയിച്ചിരുന്നതെന്ന് അമീൻ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയിരുന്നു.സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നതായി പോലീസ് വ്യക്തമാക്കി.
Comments