ദോഹ: ഫിഫ ലോകകപ്പിനായി നിർമ്മാണ പ്രവർത്തനങ്ങളിലേർപ്പെടുന്നതിനിടയിൽ ഏകദേശം അഞ്ഞൂറോളം പേരുടെ ജീവൻ നഷ്ടപ്പെട്ടതായി ലോകകപ്പ് സംഘാടക സമിതി മേധാവി അൽ-തവാദി. 2010-ൽ ഖത്തറിലെ ഹോട്ടലുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളുമുൾപ്പെടെ ലേലം നേടിയത് മുതൽ ലോകകപ്പ് പ്രവർത്തനങ്ങൾ നടന്നിരുന്നു. ഈ കാലയളവ് മുതലുള്ള മരണ സംഖ്യയാണ് ഇതെന്ന് അൽ-തവാദി പറഞ്ഞു. ബ്രിട്ടീഷ് പത്രപ്രവർത്തകനായ പിയേഴ്‌സ് മോർഗനുമായുളള അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
കഴിഞ്ഞ പന്ത്രണ്ട് വർഷത്തിനിടെ ലോകകപ്പ് സ്റ്റേഡിയങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് അപകടങ്ങളിലും മറ്റുമായി 40-ഓളം കുടിയേറ്റ തൊഴിലാളികൾ മരിച്ചതായാണ് റിപ്പോർട്ട്. ഖത്തർ ലോകകപ്പിനിടെ മരിച്ചവരുടെ എണ്ണം കൃത്യമല്ലെന്നും ചർച്ചയിൽ ഉയർന്നുവന്ന കണക്കുകൾ മാത്രമാണെന്നും അദ്ദേഹം സൂചിപ്പിച്ചു. സ്റ്റേഡിയത്തിന്റെ ജോലികൾ ചെയ്യുന്നതിനിടെ മൂന്ന് പേർ മരിച്ചു. 37 പേർ മറ്റ് ജോലികൾക്കിടയിലും മരിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
ഖത്തർ വൻ മനുഷ്യാവകാശ ലംഘനം നടത്തിയെന്ന് വിവിധ രാജ്യങ്ങൾ ആരോപണമുയർത്തിയതിന് പിന്നാലെയാണ് ഈ വെളിപ്പെടുത്തൽ. കുടിയേറ്റക്കാരായ തൊഴിലാളികളെ ഉപയോഗിച്ച് 200 ദശലക്ഷം ഡോളറിലധികം വില മതിക്കുന്ന സ്‌റ്റേഡിയങ്ങളും മെട്രോ ലൈനുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളുമാണ് നിർമ്മിച്ചത്. ഇതിന്റെ കണക്കുകൾ പുറത്തുവന്നതിന് പിന്നാലെയാണ് ഖത്തറിനെതിരെ വിമർശനവുമായി ലോകരാജ്യങ്ങൾ രംഗത്തെത്തിയത്.
Comments