മലപ്പുറം : മലപ്പുറത്ത് കാമുകനൊപ്പം ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി മരിച്ച നിലയിൽ. താനൂർ സ്വദേശി സൗജത്തിനെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഇവരുടെ കാമുകനെ വിഷം കഴിച്ച നിലയിലും കണ്ടെത്തി. കൊലക്കേസിൽ ജാമ്യത്തിലിറങ്ങിയതായിരുന്നു പ്രതികൾ.
കൊണ്ടോട്ടി വലിയ പറമ്പിലെ ക്വാട്ടേഴ്‌സിൽ കഴുത്തിൽ ഷാൾ മുറുക്കിയ നിലയിലായിരുന്നു സൗജത്തിന്റെ മൃതദേഹം. കാമുകൻ അബ്ദുൾ ബഷീറിനെ വിഷം കഴിച്ച നിലയിൽ കണ്ടെത്തി. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
2018 ലാണ് സൗജത്തിന്റെ ഭർത്താവും മത്സ്യത്തൊഴിലാളിയുമായ സവാദ് കൊല്ലപ്പെട്ടത്. ഗൾഫിൽ നിന്ന് രണ്ട് ദിവസത്തെ അവധിയിൽ നാട്ടിലെത്തിയ ബഷീറും സൗജത്തും ചേർന്ന് തലയ്‌ക്കടിച്ചും കഴുത്തറുത്തുമാണ് ഇയാളെ കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം ബഷീർ വിദേശത്തേക്ക് മുങ്ങി.
വീടിനുള്ളിൽ നടന്ന കൊലപാതകം താൻ അറിഞ്ഞില്ലെന്നാണ് സൗജത്ത് പോലീസിനോട് പറഞ്ഞത്. തുടർന്ന് വിശദമായ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. ഭർത്താവിനെ ഒഴിവാക്കി കാമുകനൊപ്പം ജീവിക്കാൻ വേണ്ടിയാണ് കൊല നടത്തിയത് എന്ന് ഇവർ പോലീസിനോട് പറഞ്ഞിരുന്നു.















