പത്തനംതിട്ട: യോഗ്യതയിലെ സംശയത്തെ തുടർന്ന് ഡിവൈഎഫ്‌ഐ നേതാവിനെ ജോലിയിൽ നിന്ന് നീക്കി. പത്തനംതിട്ട കലഞ്ഞൂർ പഞ്ചായത്തിൽ ടെക്‌നിക്കൽ അസിസ്റ്റൻഡായ ഹരീഷ് മുകുന്ദനെയാണ് ജോലിയിൽ നിന്ന് നീക്കിയത്. വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
2011-ലാണ് ഡിവൈഎഫ്‌ഐ നേതാവും സിഐടിയു പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗവുമായ ഹരീഷ് പഞ്ചായത്തിൽ ടെക്‌നിക്കൽ അസിസ്റ്റന്റായി ജോലിയിൽ പ്രവേശിച്ചത്. പഞ്ചായത്ത് നേരിട്ട് നടത്തിയ നിയമനമായിരുന്നു ഇത്. എന്നാൽ ഹരീഷിന്റേത് രാഷ്‌ട്രീയ നിയമനമാണെന്ന് ബിജെപി ആരോപണമുയർത്തിയിരുന്നു. വിവരാവകാശ നിയമപ്രകാരം പല രേഖകളും പരിശോധിച്ചാണ് ഹരീഷിന്റെ യോഗ്യത സംബന്ധിച്ച ക്രമക്കേട് ബിജെപി കണ്ടെത്തിയത്. തുടർന്ന് രേഖകൾ സഹിതം വിജിലൻസിന് കൈമാറുകയായിരുന്നു.
എംജി സർവകലാശാലയ്‌ക്ക് കീഴിൽ കോന്നിയിലെ കോളേജിലാണ് ഹരീഷ് ബിസിഎ പഠനം നടത്തിയിരുന്നത്. പക്ഷേ ഇവിടെ മൂന്നാം വർഷ പഠനം പൂർത്തിയാക്കിയിരുന്നില്ല. ഇതേ കാലയളവിൽ തമിഴ്‌നാട്ടിലെ പെരിയാർ സർവകലാശാലയിൽ നിന്ന് റെഗുലറായി ബിസിഎ പൂർത്തിയാക്കിയെന്ന് അവകാശപ്പെടുന്ന സർട്ടിഫിക്കറ്റാണ് ഹരീഷ് ജോലിയ്‌ക്കായി ഹാജരാക്കിയിരുന്നത്. ഇയാൾ ഹാജരാക്കിയ സർട്ടിഫിക്കറ്റുകളും കോന്നിയിൽ പഠിച്ചതിന്റെ വിവരങ്ങളും ബിജെപി പ്രവർത്തകർ പിന്നീട് വിജിലൻസിന് കൈമാറിയിരുന്നു.
തുടർന്ന് വിജിലൻസ് നടത്തിയ പരിശോധനയിൽ യോഗ്യതയിൽ സംശയങ്ങളുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. ഇതോടെ ഇയാളെ ജോലിയിൽ നിന്ന് മാറ്റിനിർത്തുന്നതാണ് അഭികാമ്യമെന്ന് സൂചിപ്പിച്ച് റിപ്പോർട്ട് നൽകി. അഡീഷണൽ ചീഫ് സെക്രട്ടറി പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടർക്ക് ഇത് സംബന്ധിച്ച് നിർദേശം നൽകി. എന്നാൽ രാ്ഷ്‌ട്രീയ സ്വാധീനം കാരണം ഇത് നടപ്പായില്ല. തുടർന്ന് ബിജെപി അടക്കമുള്ള രാഷ്‌ട്രീയ പാർട്ടികൾ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.തുടർന്നാണ് ഹരീഷിനെ ജോലിയിൽ നിന്ന് നീക്കം ചെയ്തതായി പഞ്ചായത്ത് സെക്രട്ടറി ഉത്തരവ് പുറപ്പെടുവിച്ചത്.
Comments