കറാച്ചി: ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിൽ പാക് ബൗളർമാർ മത്സരിച്ച് തല്ല് വാങ്ങിയതിന് പിച്ച് ക്യൂറേറ്ററെ പഴിച്ച് മുൻ പാകിസ്താൻ ക്രിക്കറ്റ് താരം കമ്രാൻ അക്മൽ. ടീം മാനേജ്മെന്റിന്റെ ആവശ്യപ്രകാരമാണോ ഇങ്ങനെ ഒരു പിച്ച് തയ്യാറാക്കിയതെന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് വിശദീകരിക്കണം. അല്ല സ്വന്തം ഇഷ്ടപ്രകാരമാണ് പിച്ച് തയ്യാറാക്കിയതെങ്കിൽ, നല്ല പിച്ച് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് പഠിക്കാൻ ക്യൂറേറ്ററെ അടിയന്തിരമായി ഇന്ത്യയിലേക്കോ ശ്രീലങ്കയിലേക്കോ അയക്കണമെന്നും അക്മൽ അഭിപ്രായപ്പെട്ടു.
പാകിസ്താന്റെ ടീം തിരഞ്ഞെടുപ്പിനെയും കമ്രാൻ അക്മൽ രൂക്ഷമായി വിമർശിച്ചു. കണ്ണടച്ചാണോ സെലക്ടർമാർ ടീം തിരഞ്ഞെടുത്തതെന്നും അക്മൽ ചോദിച്ചു.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിലെ ഒന്നാം ദിവസത്തെ പ്രകടനത്തിന്റെ പേരിൽ പാക് ക്രിക്കറ്റ് ടീം വലിയ തോതിൽ വിമർശനങ്ങൾ നേരിടുകയാണ്. പാകിസ്താനെതിരായ ആദ്യ ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സിൽ 657 റൺസാണ് ഇംഗ്ലീഷ് ബാറ്റർമാർ അടിച്ചു കൂട്ടിയത്. ഇംഗ്ലണ്ടിന്റെ നാല് ബാറ്റർമാർ സെഞ്ച്വറി നേടി. സാക് ക്രൗളി (122), ബെൻ ഡക്കറ്റ് (107), ഒലീ പോപ് (108), ഹാരി ബ്രൂക്ക് (153) എന്നിവരാണ് ഇംഗ്ലണ്ടിന് വേണ്ടി സെഞ്ച്വറി നേടിയത്.
അരങ്ങേറ്റ മത്സരത്തിൽ ഏറ്റവും കൂടുതൽ റൺസ് വിട്ടുകൊടുത്തു എന്ന നാണം കെട്ട റെക്കോർഡും മത്സരത്തിൽ പാക് താരത്തിന്റെ പേരിൽ കുറിക്കപ്പെട്ടു. 33 ഓവറിൽ 7.10 റൺസ് ശരാശരിയിൽ 235 റൺസാണ് പാക് സ്പിന്നർ സാഹിദ് മഹ്മൂദ് വിട്ടു കൊടുത്തത്.
Comments