അഹമ്മദാബാദ്: ഗുജറാത്തിൽ തുടർച്ചയായ ഏഴാം തവണയും ത്രസിപ്പിക്കുന്ന വിജയം നേടിയതിന്റെ ആവേശത്തിലാണ് ബിജെപി. മാറിയ കാലത്തിൽ ഒരു രാഷ്‌ട്രീയ പാർട്ടി കൈവരിക്കുന്ന സുവർണനേട്ടമായിട്ടാണ് ബിജെപിയുടെ തുടർവിജയത്തെ രാഷ്‌ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ഈ വിജയത്തോടെ തിരഞ്ഞെടുപ്പിലെ തുടർവിജയങ്ങളിൽ പശ്ചിമബംഗാളിലെ ഇടത് പാർട്ടികൾക്കൊപ്പം എത്തിയിരിക്കുകയാണ് ബിജെപി.
ഒരു തവണ കൂടി വിജയിച്ചാൽ ബംഗാളിലെ ഇടത് റെക്കോഡ് ബിജെപി തകർക്കും. നിലവിൽ രാജ്യത്ത് ബംഗാളിലും ഗുജറാത്തിലും മാത്രമാണ് ഇത്തരത്തിൽ തുടർ സർക്കാരുകൾ വാണിട്ടുളളത്. 1977 മുതൽ 2006 വരെയാണ് ബംഗാളിൽ ഇടത് സർക്കാരുകൾ തുടർച്ചയായി അധികാരത്തിലെത്തിയത്. ഗുജറാത്തിൽ 1995 ൽ അധികാരത്തിലെത്തിയ ബിജെപി 2022 ലും ഇരട്ടി കരുത്തോടെ വിജയം ആവർത്തിച്ചതോടെയാണ് ബംഗാളിലെ ഇടത് പാർട്ടികളുടെ റെക്കോഡിന് ഒപ്പം എത്തിയത്.
ബംഗാളിൽ ഏഴ് തവണ അധികാരത്തിലെത്തിയ ഇടത് പാർട്ടികൾ തുടർച്ചയായ 34 വർഷം ഭരിച്ചുവെന്ന നേട്ടവുമുണ്ട്. എന്നാൽ ഇപ്പോഴത്തെ വിജയത്തോടെ ഗുജറാത്തിൽ അധികാരത്തിലെത്തുന്ന ബിജെപി സർക്കാരിന്റെ കാലാവധി 2027 ൽ പൂർത്തിയാകുമ്പോൾ 32 വർഷം മാത്രമായിരിക്കും ഭരണത്തിൽ തികയ്‌ക്കുക. 95 ൽ ഗുജറാത്തിൽ അധികാരത്തിലെത്തിയ ബിജെപിക്ക് 1996 സെപ്തംബർ 19 മുതൽ 98 മാർച്ച് നാല് വരെ അധികാരത്തിൽ നിന്ന് ഒഴിഞ്ഞുനിൽക്കേണ്ടി വന്നു. ഇതാണ് ഈ കണക്കിലെ വ്യത്യാസത്തിന് കാരണം.
1997 ൽ കോൺഗ്രസിനെ തോൽപിച്ച് ബംഗാളിൽ അധികാരം പിടിച്ച ഇടത് പാർട്ടികൾ പിന്നീട് 1982, 87, 91, 96, 2001, 2006 വർഷങ്ങളിലാണ് തുടർച്ചയായി വിജയിച്ചത്. ഇതിൽ 77 മുതൽ 2000 വരെ ജ്യോതിബസു ആയിരുന്നു മുഖ്യമന്ത്രി. 2000 നവംബർ ആറിന് ബുദ്ധദേബ് ഭട്ടാചാര്യയാണ് ജ്യോതിബസുവിന്റെ പിൻഗാമിയായി വന്നത്.
ഗുജറാത്തിൽ 182 അംഗ നിയമസഭയിൽ ഇക്കുറി 156 സീറ്റുകളിലാണ് ബിജെപി വിജയിച്ചത്. 17 സീറ്റുകളിൽ കോൺഗ്രസും അഞ്ച് സീറ്റുകളിൽ ആം ആദ്മി പാർട്ടിയും വിജയിച്ചു. മൂന്ന് സ്വതന്ത്രരും വിജയിച്ചിട്ടുണ്ട്. ഒരു സീറ്റിൽ സമാജ് വാദി പാർട്ടിയാണ് വിജയിച്ചത്.
Comments