ന്യൂഡൽഹി: ഡൽഹിയിൽ 17 കാരിയ്ക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ സംഭവത്തിൽ പെൺകുട്ടിയുടെ അയൽവാസിയുൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. വെസ്റ്റ് ഡൽഹി സ്വദേശികളായ സച്ചിൻ അറോറ, ഹർഷിത് അഗർവാൾ, വിരേന്ദർ സിംഗ് എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ രാവിലെയാണ് പെൺകുട്ടിയ്ക്ക് നേരെ മൂവർ സംഘം ആസിഡ് ആക്രമണം നടത്തിയത്.
വീട്ടിൽ നിന്നും സ്കൂളിലേക്കുള്ള വഴിമദ്ധ്യേ ആയിരുന്നു പെൺകുട്ടി ആക്രമിക്കപ്പെട്ടത്. പോലീസ് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയെ അഗർവാൾ ഇരുചക്രവാഹനത്തിൽ പിന്തുടർന്നതായി വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലായിരുന്നു മൂന്ന് പേരുമാണ് പ്രതികൾ എന്ന് വ്യക്തമായത്. ഉടനെ ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
പ്രണയ ബന്ധത്തിൽ നിന്നും പെൺകുട്ടി പിന്മാറിയതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിലേക്ക് നയിച്ചത് എന്നാണ് പോലീസ് പറയുന്നത്. സച്ചിൻ അറോറയുമായി പെൺകുട്ടി പ്രണയ ബന്ധത്തിലായിരുന്നു. എന്നാൽ ചില പ്രശ്നങ്ങളെ തുടർന്ന് മൂന്ന് മാസങ്ങൾക്ക് മുൻപ് ഇയാളുമായുള്ള ബന്ധം പെൺകുട്ടി അവസാനിപ്പിച്ചിരുന്നു. ഇതിലുള്ള പ്രതികാരമെന്നോണമായിരുന്നു ആക്രമണം. ഓൺലൈൻ വഴി അറോറയാണ് ആസിഡ് വാങ്ങിയതെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
ഇന്നലെ രാവിലെയായിരുന്നു പെൺകുട്ടിയ്ക്ക് നേരെ ഇവർ ആസിഡ് ആക്രമണം നടത്തിയത്. മുഖംമൂടി ധരിച്ച് ഇരു ചക്രവാഹനത്തിൽ എത്തിയ പ്രതികൾ പെൺകുട്ടിയുടെ മുഖത്ത് ആസിഡ് ഒഴിക്കുകയായിരുന്നു. കുട്ടിയ്ക്ക് എട്ട് ശതമാനം പൊള്ളലേറ്റിട്ടുണ്ട്. സഫ്ദാർജംഗിലെ ആശുപത്രിയിലാണ് കുട്ടി ചികിത്സയിൽ കഴിയുന്നത്. ഏത് ആസിഡാണ് ഉപയോഗിച്ചത് എന്നകാര്യം ഫോറൻസിക് സംഘം പരിശോധിച്ചുവരികയാണ്.
Comments