കൊച്ചി: മുസ്ലീം ലീഗിനെ എല്ലാവർക്കും വേണമെന്നുണ്ടെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. ലീഗിനെക്കുറിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞത് കേവലം ഇടതുപക്ഷത്തിന്റെ മാത്രം അഭിപ്രായമല്ല. കേരളത്തിന്റെ മുഴുവൻ മനസാണ്. എന്നാൽ നിലവിൽ ഇടതുമുന്നണിയിലേക്ക് പോകേണ്ട ഒരു സാഹചര്യം മുസ്ലീം ലീഗിനില്ല. എങ്കിലും ഫാസിസത്തിനെതിരെ പോരാടാൻ മുസ്ലീം ലീഗിന് ഇടതുമുന്നണിയുടെ സഹകരണവും പിന്തുണയും ആവശ്യമാണെന്നും മുസ്ലീം ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പറഞ്ഞു. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ തുറന്നുപറച്ചിൽ.
ഇടതുമുന്നണിയിൽ മുസ്ലീം ലീഗ് വരുന്നത് സിപിഐയ്‌ക്ക് ഭയമാണ്. എൽഡിഎഫിലെ രണ്ടാം സ്ഥാനം നഷ്ടപ്പെടുമെന്ന പേടിയാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. എല്ലാവർക്കും ലീഗിനെ വേണമെന്ന അഭിപ്രായമാണുള്ളത്. പക്ഷെ ലീഗിന് എല്ലാവരുടെയുമൊപ്പം കൂടാൻ കഴിയില്ലെന്നും സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.
അതേസമയം ഫുട്‌ബോൾ എന്ന വികാരം എല്ലാതിനും അപ്പുറമാണ്. ലോകകപ്പ് ആവേശം പോസിറ്റീവായിട്ടാണ് കാണേണ്ടത്. ഫുട്‌ബോൾ നൽകുന്നത് മഹത്തായ സന്ദേശമാണെന്നും ഇക്കാര്യത്തിൽ സമസ്ത മുന്നോട്ടുവയ്‌ക്കുന്ന അഭിപ്രായങ്ങൾ ചില വ്യക്തികളുടെ മാത്രമാണെന്നും മുസ്ലീം ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ വ്യക്തമാക്കി.
Comments