തിരുവനന്തപുരം: ലോകകപ്പ് ഫുട്ബോൾ ഫൈനലിന് നിമിഷങ്ങൾ മാത്രം അവശേഷിക്കെ, തങ്ങൾ ആർക്കൊപ്പമെന്ന് വ്യക്തമാക്കുകയാണ് സംസ്ഥാനത്തെ സിപിഎം നേതാക്കൾ. ലാറ്റിനമേരിക്കൻ ഫുട്ബോൾ ആരാധകരാണ് തങ്ങളെന്നും അതുകൊണ്ട് പിന്തുണ അർജന്റീനക്കാണെന്നും ഒരേ സ്വരത്തിൽ വ്യക്തമാക്കുകയാണ് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയും സിപിഎം നേതാക്കളായ എം എം മണിയും ഇ പി ജയരാജനും.
ബ്രസീൽ ആയിരുന്നു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ ഇഷ്ട ടീം. എന്നാൽ, ബ്രസീൽ പുറത്തായ സ്ഥിതിക്ക് തന്റെ പിന്തുണ അർജന്റീനക്കാണ് എന്നാണ് ശിവൻകുട്ടി പറയുന്നത്. താൻ ലാറ്റിനമേരിക്കൻ കേളീ ശൈലിയുടെ ആരാധകനാണ്. താൻ ഒരു അർജന്റീന വിരുദ്ധനല്ല. മെസിയെ വളരെ ഇഷ്ടമാണ്. ഒരുപക്ഷേ, ഇത് അദ്ദേഹത്തിന്റെ അവസാന ലോകകപ്പായിരിക്കും. അതുകൊണ്ട് തന്നെ, അദ്ദേഹത്തിനുള്ള ആദരവ് എന്ന നിലയിൽ കപ്പ് മെസിക്കും സംഘത്തിനും കിട്ടണമെന്നാണ് തന്റെ ആഗ്രഹമെന്ന് ശിവൻകുട്ടി പറഞ്ഞു.
ലോകകപ്പ് തുടങ്ങിയപ്പോൾ തന്നെ, താൻ അർജന്റീനക്കൊപ്പമാണ് എന്നാണ് എം എം മണി പറഞ്ഞത്. ഇപ്പോഴും അതേ നിലപാടിൽ തന്നെ തുടരുകയാണ് അദ്ദേഹം. 36 വർഷങ്ങൾക്ക് ശേഷം ഇത്തവണ അർജന്റീനക്ക് കപ്പുയർത്താനാകുമെന്നാണ് പ്രതീക്ഷയെന്നാണ് എം എം മണി പറയുന്നത്. മറ്റുള്ള ടീമുകൾ ഇപ്പോൾ ഒറ്റ ടീമായി അർജന്റീനക്കെതിരെ തിരിഞ്ഞിരിക്കുകയാണ്. പക്ഷേ കാര്യമില്ല, അർജന്റീന തന്നെ കപ്പടിക്കും. മത്സരം കടുപ്പമായിരിക്കുമെങ്കിലും മെസിയും സംഘവും കപ്പും കൊണ്ട് മടങ്ങും. മത്സരം കാണാനുള്ള ആവേശത്തിലാണ് താനെന്നായിരുന്നു എം എം മണിയുടെ പ്രതികരണം.
മെസിയെ മേഴ്സിയാക്കി ട്രോളുകൾ ഏറ്റുവാങ്ങിയ ഇ പി ജയരാജനും ലോകകപ്പ് ആവേശത്തിലാണ്. അർജന്റീന കപ്പ് നേടണമെന്നാണ് തന്റെ ആഗ്രഹമെന്നാണ് ജയരാജൻ പറയുന്നത്. കളിക്കളത്തിൽ കുഞ്ഞന്മാർ എന്ന് കരുതിയവർ വമ്പന്മാരെ അട്ടിമറിച്ചതും വിജയം നുണഞ്ഞതും നമ്മൾ കണ്ടു. ഫുട്ബോളിലെ മയാജാലക്കാരൻ ലയണൽ മെസി നയിക്കുന്ന അർജന്റീനയും യുവതാരം എംബാപ്പയുടെ ഫ്രാൻസും തമ്മിൽ നടക്കുന്ന മത്സരം ലോകം മുഴുവൻ ഉറ്റുനോക്കുകയാണ്.
അർജന്റീന വിജയികളാകാണമെന്നും മെസി കപ്പുയർത്തണമെന്നും വ്യക്തിപരമായി ഞാൻ ആഗ്രഹിക്കുന്നു. കോപ്പ അമേരിക്ക ഫൈനലിൽ കിരീടങ്ങൾ നേടിയെങ്കിലും മെസ്സി എന്ന ഫുട്ബോൾ ലോകത്തെ അതികായന് അതിന്റെ പൂർണ്ണതയിലെത്താൻ ഒരു ലോകകിരീടം അനിവാര്യതയാണെന്ന് താൻ വിശ്വസിക്കുന്നുവെന്ന് ജയരാജൻ പറയുന്നു.
Comments