തിരുവനന്തപുരം: മോദി സർക്കാർ നോട്ട് നിരോധിച്ചതോടെ ഇന്ത്യയിലെ ഡിജിറ്റൽ സാമ്പത്തിക വ്യവസ്ഥയ്ക്ക് പുരോഗതി ഉണ്ടായെന്ന് ധനവകുപ്പ് മന്ത്രി കെ.എൻ.ബാലഗോപാൽ. സർക്കാരിന്റെ നടപടിക്രമം മാത്രമാണ് സുപ്രീംകോടതി പരിശോധിച്ചത് എന്നും, സാമൂഹിക സാമ്പത്തിക മേഖലയിലുണ്ടായ ക്ഷതം പരിഹരിക്കാൻ ഇനി സാധിക്കില്ലെന്നും മന്ത്രി പറഞ്ഞു. ഡിജിറ്റൽ സാമ്പത്തിക വ്യവസ്ഥയ്ക്ക് പുരോഗതി ഉണ്ടായെന്ന് സമ്മതിച്ച ബാലഗോപാൽ തന്നെ, നോട്ട് നിരോധനം കൊണ്ട് ഉദ്ദേശിച്ച ഫലം ലഭിച്ചില്ലെന്നും വാദിച്ചു.
‘കേന്ദ്ര സർക്കാരിന്റെ ഭരണപരമായ കാര്യങ്ങളും നടപടിക്രമങ്ങളുമാണ് സുപ്രീംകോടതി പരിശോധിച്ചത്. എന്നാൽ, ആ വിധിയിൽ തന്നെ നോട്ട് നിരോധനത്തിലുള്ള വിയോജിപ്പും അടയാളപ്പെടുത്തിയിട്ടുണ്ട്. നോട്ട് നിരോധനം കൊണ്ട് ഡിജിറ്റൽ സാമ്പത്തിക വ്യവസ്ഥയ്ക്ക് പുരോഗതി ഉണ്ടായിട്ടുണ്ട്. അത് ലോകത്താകെ കാണാം. ഏറ്റവും നല്ല ഡിജിറ്റൽ സമ്പദ്വ്യവസ്ഥ കൊണ്ടു വരാനാണല്ലോ സർക്കാരുകൾ എല്ലാം ശ്രമിക്കുന്നത്’ എന്നാണ് കെ.എൻ.ബാലഗോപാൽ മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്.
കേന്ദ്ര സർക്കാർ എടുത്ത തീരുമാനം ആയതുകൊണ്ട് നോട്ട് നിരോധനം ശരിയല്ലെന്ന് പറയാനാകില്ല എന്നാണ് ജസ്റ്റിസ് ഗവായ് വ്യക്തമാക്കിയത്. സാങ്കേതികത്വത്തിന്റെ പേരിൽ നോട്ട് നിരോധനം റദ്ദാക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. റിസർവ് ബാങ്കുമായി കൂടിയാലോചനകൾ നടത്തിയാണ് ഇത്തരമൊരു തീരുമാനം നടപ്പിലാക്കേണ്ടത്. നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരും റിസർവ് ബാങ്കും തമ്മിൽ ആറ് മാസത്തോളം കൂടിയാലോചനകൾ നടത്തിയിരുന്നതായും ജസ്റ്റിസ് ഗവായ് ചൂണ്ടിക്കാട്ടി.
Comments