ധർമനഗർ: ത്രിപുരയിലെ ബിജെപി സർക്കാർ തീവ്രവാദത്തെ തുടച്ചുനീക്കുകയും വടക്കുകിഴക്കൻ സംസ്ഥാനത്തിന് സർവതോന്മുഖമായ വികസനം കൊണ്ടുവരികയും ചെയ്തെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ത്രിപുരയിൽ വീണ്ടും ബിജെപി അധികാരത്തിൽ എത്തുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ജനങ്ങൾ പ്രകടിപ്പിക്കുന്ന അളവറ്റ സ്നേഹവും വിശ്വാസവും സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി നടത്തുന്ന ‘ജൻ വിശ്വാസ് യാത്ര’ ഫ്ലാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ.
‘നാഷണൽ ലിബറേഷൻ ഫ്രണ്ട് ഓഫ് ത്രിപുര’യുമായുള്ള സമാധാന ചർച്ചകളിലൂടെ ബിജെപി സർക്കാർ തീവ്രവാദം അവസാനിപ്പിക്കുകയും ആഭ്യന്തരമായി കുടിയിറക്കപ്പെട്ട ബ്രൂസിനെ സംസ്ഥാനത്ത് പുനരധിവസിപ്പിക്കുകയും ചെയ്തു. ഒരുകാലത്ത് മയക്കുമരുന്ന് കടത്തിനും അക്രമത്തിനും വൻതോതിലുള്ള ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കും പേരുകേട്ട ത്രിപുര, ഇപ്പോൾ വികസനത്തിനും മികച്ച അടിസ്ഥാന സൗകര്യങ്ങൾക്കും കായികരംഗത്തെ നേട്ടങ്ങൾക്കും വർദ്ധിച്ചുവരുന്ന നിക്ഷേപങ്ങൾക്കും ജൈവകൃഷി പ്രവർത്തനങ്ങൾക്കും പേരുകേൾക്കുന്നു’.
‘ത്രിപുരയെ കമ്മ്യൂണിസ്റ്റുകാരിൽ നിന്നും പൂർണ്ണമായി മോചിപ്പിക്കുകയാണ് 2023-ലെ തിരഞ്ഞെടുപ്പിലെ പ്രധാന ലക്ഷ്യം. നാളുകൾക്ക് മുമ്പ് എന്ത് ചെയ്യാനും കമ്യൂണിസ്റ്റുകാരുടെ അനുവാദം നിങ്ങൾക്ക് വാങ്ങണമായിരുന്നു. കമ്യൂണിസ്റ്റ് പാർട്ടി കേഡർമാരുടെ നിയന്ത്രണത്തിലായിരുന്നു ത്രിപുരയിലെ ജനങ്ങൾ. ഇന്ന് കമ്യൂണിസ്റ്റിനെ ഇവിടെ കാണാൻ പോലും കിട്ടില്ല. എല്ലാ യുവാക്കൾക്കും സംസ്ഥാനത്ത് തന്നെ ജോലി ലഭിക്കുന്ന തരത്തിൽ ത്രിപുരയെ മാറ്റുക എന്നതാണ് ബിജെപി ലക്ഷ്യമിടുന്നത്. സ്ത്രീകൾ സുരക്ഷിതരാണ്, ആദിവാസികൾക്ക് അവരുടെ അവകാശങ്ങൾ ലഭിക്കുന്നുണ്ട്. മികച്ച ആശുപത്രികൾ പണിയുമെന്നും ഓരോ വീട്ടിലും ശുദ്ധമായ കുടിവെള്ളവും ലഭ്യമാക്കും’ എന്നും അമിത് ഷാ പറഞ്ഞു.
Comments