കൊൽക്കത്ത: ഭീകരസംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാളിലെ ഹൗറയിൽ നിന്നാണ് ഇരുവരും അറസ്റ്റിലായത്.
കേന്ദ്ര അന്വേഷണ ഏജൻസിയുടെ പ്രത്യേക ടാസ്‌ക് ഫോഴ്‌സാണ് യുവാക്കളെ പിടികൂടിയത്. കൊൽക്കത്ത നഗരത്തെയും ഹൗറ നഗരത്തെയും ബന്ധിപ്പിക്കുന്ന വിദ്യാസാഗർ സേതുവിൽ നിന്നാണ് രണ്ട് പേരെയും പിടികൂടിയതെന്ന് പോലീസ് അറിയിച്ചു. തുടർന്ന് ഹൗറയിലെ ടിക്കിയാപാറയിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി.
മുഹമ്മദ് സദ്ദാം (28), സയീദ് അഹമ്മദ് (30) എന്നിവരാണ് അറസ്റ്റിലായത്. ടിക്കിയാപാറ സ്വദേശിയായ സദ്ദാം എംടെക് എഞ്ചിനീയറിംഗ് വിദ്യാർത്ഥിയാണ്. സയീദ് അഹമ്മദ് ഹൗറയിലെ ഷിബ്പൂരിലാണ് താമസിക്കുന്നത്. പിതാവിന്റെ കട നടത്തുകയാണ് ജോലി.
ഹൗറയിൽ തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾ സജീവമാക്കാൻ നിയോഗിക്കപ്പെട്ടവരാണ് അറസ്റ്റിലായതെന്ന് പോലീസ് പറയുന്നു. പ്രദേശത്തെ യുവാക്കളെ ഭീകരപ്രവർത്തനങ്ങൾ നടത്താൻ ഇവർ പ്രലോഭിപ്പിച്ചിരുന്നുവെന്നാണ് കണ്ടെത്തൽ. തീവ്രവാദത്തിനായി ധനസമാഹരണം നടത്തുക, ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും ശേഖരിക്കുക, യുവാക്കളെ ഭീകര സംഘടനയിലേക്ക് റിക്രൂട്ട് ചെയ്യുക തുടങ്ങിയ ദൗത്യങ്ങളും ഇരുവരും നടപ്പിലാക്കിയിരുന്നു. നിരവധി യുവാക്കൾ ഇവരുടെ വലയിലായിട്ടുണ്ടെന്നാണ് വിവരം.
ഇവരെ പടിഞ്ഞാറൻ ഏഷ്യയിൽ നിന്നും പാകിസ്താനിൽ നിന്നുമുള്ള ഭീകരനേതൃത്വമാണ് നിയന്ത്രിക്കുന്നതെന്ന് പോലീസ് പറഞ്ഞു. രണ്ട് പ്രതികളുടെയും വീടുകളിൽ നടത്തിയ പരിശോധനയിൽ നിർണായകമായ പല രേഖകളും കണ്ടെത്തിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ 12 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരിക്കുകയാണ്.
Comments