എറണാകുളം ലോ കോളേജിൽ വിദ്യാർത്ഥി നടി അപർണ്ണ ബാലമുരളിയോട് അപമര്യാദയായി പെരുമാറിയതതാണ് ഈ ആഴ്ചയിൽ സാമൂഹ്യമാദ്ധ്യമങ്ങളിൽ ചർച്ചയായ പ്രധാന സംഭവം. യൂണിയൻ ഉദ്ഘാനതത്തിന്റെ ഭാഗമായി നടന്ന ചടങ്ങിലായിരുന്നു സംഭവം. വിവാദമായതിനെ തുടർന്ന് വിദ്യാർത്ഥിക്കെതിരെ കോളേജ് നടപടി സ്വീകരിച്ചു. എന്നാൽ ഇപ്പോൾ ഒരു പ്രമുഖ വ്യക്തിയിൽ നിന്നും താനും ഇത്തരത്തിലുളള അനുഭവം നേരിട്ടതായി വെളിപ്പെടുത്തിയിരിക്കുകയാണ് ചലച്ചിത്ര പ്രവർത്തക സജിത മഠത്തിൽ.
അറിയപ്പെടുന്ന ഒരു വ്യക്തി തന്റെ അനുവാദമില്ലാതെ തോളിൽ കൈയ്യിട്ടെന്നും അയാളുടെ പ്രവൃത്തി തന്നെ അസ്വസ്ഥപപ്പെടുത്തിയെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ സജിത വെളിപ്പെടുത്തി. ഒന്നു പ്രതികരിക്കാൻ പോലും സമയം ലഭിച്ചില്ല. അടുത്ത കൂട്ടുകാരോട് പറഞ്ഞ് സങ്കടം തീർത്തുവെന്നും സജിത പറഞ്ഞു. അപർണ്ണ ബാലമുരളിയുടെ അസ്വസ്ഥമായ മുഖം കണ്ടപ്പോൾ തനിക്ക് ഓർമ്മ വന്നത് ഈ സംഭവമാണെന്നും ഫേസ്ബുക്ക് ലേഖനത്തിൽ സജിത പറഞ്ഞു.
”ഈ അടുത്ത് ഒരു അറിയപ്പെടുന്ന ബുദ്ധിജീവിയോട് ഒരു പരിപാടിയിൽ വെച്ച് കുറച്ചുനേരം സംസാരിച്ചു. അതിനിടയിൽ ഒരു ഫോട്ടോ എടുത്താലോ എന്നു അയാൾ ചോദിക്കുന്നു. ആവാം എന്നു മറുപടി പറയും മുമ്പ് കക്ഷി തോളിൽ കൈയ്യിട്ട് ചേർത്ത് പിടിച്ചു ക്ലിക്കുന്നു. ഒന്നു പ്രതികരിക്കാൻ പോലും സമയമില്ല. തോളിൽ കയ്യിടാനുള്ള ഒരു സൗഹൃദവും ഞങ്ങൾ തമ്മിലില്ല. പിന്നെ അന്നു മുഴുവൻ ആ അസ്വസ്ഥത എന്നെ പിന്തുടർന്നു. അടുത്ത കൂട്ടുകാരോട് പറഞ്ഞ് സങ്കടം തീർത്തു. ഇത്തരം കാര്യങ്ങൾ ചെയ്യുന്നതിലുള്ള ശരികേട് നമ്മൾ എങ്ങിനെയാണ് മനുഷ്യരെ പറഞ്ഞു മനസ്സിലാക്കുക? അപർണ്ണ ബാലമുരളിയുടെ അസ്വസ്ഥമായ മുഖം കണ്ടപ്പോൾ ഓർത്തത്”- സജിത ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
അപർണ്ണ ബാലമുരളിയോട് അപമര്യാദയായി പെരുമാറിയ വിഷയം ഏറെ ചർച്ച ചെയ്തിരുന്നു. വിഷയത്തിന് പിന്നാലെ നിരവധിപേർ ഇത്തരത്തിൽ തങ്ങൾക്കുണ്ടായ അനുഭവങ്ങൾ സാമൂഹ്യമാദ്ധ്യമങ്ങളിൽ പങ്കുവെച്ചുകൊണ്ട് രംഗത്തുവന്നിരുന്നു
Comments