വാഷിംഗ്ടൺ: തോക്കുധാരികളുടെ അഴിഞ്ഞാട്ടം ഇനിയും അമേരിക്കയിൽ അവസാനിക്കുന്നില്ല. 23 ദിവസത്തിനുള്ളിൽ 36 വെടിവെപ്പുകൾക്കാണ് അമേരിക്ക സാക്ഷ്യം വഹിച്ചത്. കഴിഞ്ഞ ദിവസം രാത്രി ചൈനീസ് പുതുവത്സര ആഘോഷ പരിപാടിക്ക് നേരെയുണ്ടായ ആക്രമണമാണ് ഏറ്റവും ഒടുവിലത്തേത്.
72-കാരനായ തോക്കുധാരി 10-പേരെയാണ് വെടിവെച്ച് കൊലപ്പെടുത്തിയത്. നിരവധി പേർക്ക് പരിക്കും പറ്റിയിട്ടുണ്ട്. പ്രതിയെ തിരിച്ചറിഞ്ഞ് പോലീസ് പിടികൂടാനെത്തിയപ്പോൾ അക്രമി ജീവനൊടുക്കിയിരുന്നു.
പ്രതി മന:പൂർവ്വം നടത്തിയ നരഹത്യ ശ്രമമെന്നാണ് ദൃക്‌സാക്ഷികൾ വ്യക്തമാക്കിയത്. കൂടാതെ വർണ്ണ വിവേചനത്തിന്റെ പേരിൽ ചിലരെ ലക്ഷ്യം വെച്ചതായും അഭ്യൂഹങ്ങളുണ്ട്.
കാലിഫോർണിയയിൽ ഒരാഴ്ചക്കിടയിൽ നടക്കുന്ന രണ്ടാമത്തെ സംഭവമാണിത്. ഇതിന് മുമ്പ് തുലാരെ കൗണ്ടിയിൽ സംഘങ്ങൾ തമ്മിലുണ്ടായ വെടിവെപ്പിൽ ആറുപേരുടെ ജീവനാണെടുത്തത്.
2023-ആരംഭിച്ച് 23-ദിവസങ്ങൾ കഴിയുമ്പോൾ യു.എസിൽ നടന്ന കൂട്ടവെടിവെപ്പുകൾ 36-ആണ്. തോക്കുനയത്തിലെ പോരായ്മകളും വളരെ പെട്ടെന്ന് ലൈസൻസ് ലഭ്യമാക്കുന്നതും അക്രമം വർധിക്കാൻ കാരണമായെന്നാണ് വിലയിരുത്തൽ
കഴിഞ്ഞ വർഷം, യു എസിൽ നടന്ന വെടിവെപ്പിൽ 648 പേരാണ് മരണപ്പെട്ടത്. അന്താരാഷ്‌ട്ര മാദ്ധ്യമങ്ങളുടെ റിപ്പോർട്ടുകൾ അനുസരിച്ച് ഉയർന്ന വരുമാനമുള്ള മറ്റൊരു വികസിത രാജ്യങ്ങളിലും ഇത്രയധികം ആളുകൾ വെടിയേറ്റ് കൊല്ലപ്പെട്ടിട്ടില്ല. മറ്റ് ഉയർന്ന വരുമാനമുള്ള രാജ്യങ്ങളെ അപേക്ഷിച്ച് 26-ഇരട്ടിയാണ് യുഎസിലെ തോക്കുപയോഗിച്ചുള്ള കൊലപാതകങ്ങളുടെ നിരക്ക്.
ഏതാണ്ട്, 11 വർഷം കൊണ്ടാണ് തോക്ക് കൊണ്ട്ുളള കൂട്ടകൊലകൾ അമേരിക്കയിൽ വർധിച്ചത്. തോക്കുകളുടെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ടുള്ള കൃത്യമായ ഡാറ്റാബേസ് യുഎസിൽ ഇല്ലാത്തതാണ് പ്രധാന പ്രശ്നമെന്ന് സി.എൻ.എൻ റിപ്പോർട്ടിൽ പറയുന്നു്.
ഇപ്പോഴും ഫെഡറൽ നിയമങ്ങളാണ് യുഎസിലെ തോക്കുകളുമായി ബന്ധപ്പെട്ട വിഷയത്തിൽ പിന്തുടരുന്നത്. തോക്കുകൾ, വെടിമരുന്ന്, തോക്കുകളുമായി ബന്ധപ്പെട്ട ഉൽപ്പന്നങ്ങൾ അവയുടെ ഉത്പാദനം, വിൽപ്പന, കൈവശം വെയ്‌ക്കൽ, കൈമാറ്റം, റെക്കോർഡ് സൂക്ഷിക്കൽ, നീക്കം ചെയ്യൽ എന്നിവയെല്ലാം നിയന്ത്രിക്കുന്നതും ഈ നിയമത്തിലൂടെയാണ്. ഫെഡറൽ നിയമങ്ങൾക്ക് പുറമേ എല്ലാ സംസ്ഥാനങ്ങൾക്കും പ്രാദേശിക സർക്കാരുകൾക്കും തോക്കുകളെ നിയന്ത്രിക്കുന്നതിനായുള്ള ചില നിയമങ്ങൾ വേറെയുമുണ്ട്.
1990-ന് ശേഷം കഴിഞ്ഞ ജൂണിലാണ് അമേരിക്കൻ ഭരണകൂടം തോക്ക് നിയന്ത്രണ സുരക്ഷ ബിൽ ഉഭയകക്ഷി സമ്മതപ്രകാരം പാസാക്കിയത്. ഇതുപ്രകാരം 21 വയസ്സിന് താഴെയുള്ളവർക്ക് തോക്ക് വാങ്ങുന്നതിൽ നിയന്ത്രണങ്ങൾ കൊണ്ടുവരികയും ക്രിമിനൽ പശ്ചാത്തലമുള്ളവർക്ക് തോക്ക് വാങ്ങാനുള്ള അനുമതി നിഷേധിക്കുകയും ചെയ്യുന്ന രീതിയിലായിരുന്നു ബില്ലിന്റെ ഘടന. എന്നാൽ കൂട്ട വെടിവെപ്പുകൾക്ക് തടയിടാൻ പര്യാപ്തമായ മാറ്റങ്ങൾ രാജ്യത്ത് ഇനിയും വരേണ്ടിയിരിക്കുന്നുവെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
Comments