തിരുവനന്തപുരം: രാജ്യത്തെ അപമാനിച്ചുകൊണ്ടുള്ള ബിബിസിയുടെ ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നത് തടയുമെന്ന് യുവമോർച്ച. പരമോന്നത നീതിപീഠത്തെ വരെ ചോദ്യം ചെയ്യുന്ന അവാസ്തവമായ കാര്യങ്ങൾ ചൂണ്ടിക്കാട്ടുന്ന ഡോക്യുമെന്ററി രാജ്യത്തിന്റെ അഖണ്ഡതയ്‌ക്കെതിരായി നടക്കുന്ന ബോധപൂർവമായ നീക്കത്തിന്റെ ഭാഗമാണ്. ഇത്തരം നീക്കങ്ങളെ യുവമോർച്ച ശക്തമായി പ്രതിരോധിക്കുമെന്നും യുവമോർച്ച സംസ്ഥാന അധ്യക്ഷൻ സിആർ പ്രഫുൽകൃഷ്ണൻ പറഞ്ഞു.
ക്യാമ്പസ്സുകളിൽ ഡോക്യുമെന്ററി പ്രദർശിപ്പിക്കാനുള്ള ഇടത് സംഘടനകളുടെ നീക്കം രാജ്യദ്രോഹപരമാണെന്നും പ്രഫുൽ പറഞ്ഞു. സംസ്ഥാന സർക്കാർ ഡോക്യുമെന്ററി പ്രദർശനത്തിന് അനുമതി നൽകരുത്. സംസ്ഥാനത്തിന്റെ മത സൗഹാർദവും ക്രമസമാധാനവും തകർന്നാൽ പൂർണ്ണ ഉത്തരവാദിത്തം സംസ്ഥാന സർക്കാരിനായിരിക്കുമെന്നും പ്രഫുൽ പറഞ്ഞു.
ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നതിനെതിരെ കേന്ദ്രമന്ത്രി വി.മുരളീധരൻ രംഗത്തുവന്നു. സുപ്രീംകോടതിയേയും രാജ്യത്തെയും വെല്ലുവിളിക്കുന്ന നടപടിയാണ് ഇടത് യുവജന സംഘടനകൾ നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ അഖണ്ഡത ചോദ്യം ചെയ്തുകൊണ്ടുള്ള ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നത് മുഖ്യമന്ത്രി ഇടപെട്ട് പിന്തിരിപ്പിരിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നതിനെതിരെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ മുഖ്യമന്ത്രിക്ക് പരാതി നൽകി. ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും അപകടപ്പെടുത്താനുള്ള വിദേശനീക്കങ്ങൾക്ക് കൂട്ടുനിൽക്കുന്നതിന് തുല്യമാണ് പ്രദർശനം അനുവദിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ അടിയന്തരമായ ഇടപെടൽ ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Comments