ജയ്പൂർ: രാജസ്ഥാൻ നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി വൻഭൂരിപക്ഷത്തോടെ അധികാരത്തിൽ എത്തുമെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ. ബിജെപി മാത്രമാണ് പൂർണമായും ദേശീയ താത്പര്യം സംരക്ഷിക്കുന്നത്. മറ്റ് പാർട്ടികൾക്ക് മക്കൾ രാഷ്‌ട്രീയത്തിലാണ് താത്പര്യം. കോൺഗ്രസ് ഉൾപ്പടെയുള്ള പാർട്ടികളും മക്കൾ രാഷ്‌ട്രിയം മാത്രമാണ് പിന്തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രാദേശിക പാർട്ടികളെയും അദ്ദേഹം വിമർശിച്ചു. രാജസ്ഥാനിൽ റെക്കോർഡ് വിജയം ബിജെപി കരസ്ഥമാക്കുമെന്ന് അദ്ദേഹം ആവർത്തിച്ചു. ജൻ ആക്രോശ് യാത്ര സംഘടിപ്പിച്ച പാർട്ടി സംസ്ഥാന ഘടകത്തിനെ അദ്ദേഹം അനുമോദിച്ചു.
രാജസ്ഥാനിലെ കോൺഗ്രസ് സർക്കാരിനെതിരെ കടുത്ത വിമർശനമാണ് അദ്ദേഹം ഉയർത്തിയത്. കോൺഗ്രസ് ഭരണകാലത്ത് സംസ്ഥാനത്ത് സൈബർ ആക്രമണവും സ്ത്രീകൾക്കും ദളിതർക്കും എതിരെയുള്ള അതിക്രമങ്ങളും വർദ്ധിച്ചു വരികയാണ്. കൂടാതെ വൈദ്യുതി നിരക്ക് വർദ്ധനവുകൊണ്ട് ജനങ്ങൾ പൊറുതിമുട്ടിയിരിക്കുകയാണ്. രാജസ്ഥാനിലെ ജനങ്ങൾ പൂർണമായും കോൺഗ്രസിനെ ഛിന്നഭിന്നമാക്കുമെന്നും ജെപി നദ്ദ ആഞ്ഞടിച്ചു. ‘ജൻ ആക്രോശ് യാത്ര’ വിജയകരമാക്കിയ എല്ലാ രാഷ്‌ട്രീയ പ്രവർത്തകർക്കും
അദ്ദേഹത്തിന്റെ എല്ലാവിധ ആശംസകളും അറിയിച്ചു.
ബിജെപിയുടെ ആശയവും സേവനവും രാജ്യത്തിന് മുഴുവൻ എത്തിക്കുക എന്നതാണ് പാർട്ടിയുടെ പരമപ്രധാനമായ ദൗത്യമെന്ന് നദ്ദ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഊർജവും നേതൃത്വവും പ്രവർത്തകർക്ക് പ്രചോദനമാണ്. ഈ ജനപിന്തുണ 2024 ലെ പൊതു തിരഞ്ഞെടുപ്പിൽ ബിജെപിയുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുകയാണ്. ബിജെപി സർക്കാർ പ്രവർത്തിക്കുന്നത് സാമൂഹ്യ ആവശ്യങ്ങൾ മുൻനിർത്തിയാണ് നദ്ദ കൂട്ടിചേർത്തു.
Comments