ആഗോള സമ്പദ് വ്യവസ്ഥയിൽ അഞ്ചാമത്തെ ശക്തിയായി ഇന്ത്യ കുതിക്കുമ്പോൾ 2023- ലെ ബജറ്റ് കരുതിവെച്ചതന്തെന്നറിയാനുള്ള ആകാംക്ഷ ഇന്ത്യക്കാർക്ക് മാത്രമല്ല ആഗോള രാജ്യങ്ങൾക്കും ഉണ്ടായിരുന്നു. ഇന്ന് പാർലമെന്റിൽ ധനമന്ത്രി നിർമലാ സീതാരാമൻ ബജറ്റ് അവതരിപ്പിച്ചപ്പോൾ വൈവിധ്യങ്ങൾ നിറഞ്ഞ ഇന്ത്യയുടെ സർവ്വ മേഖലയ്‌ക്കുമുള്ള കരുതൽ അതിലുണ്ടായിരുന്നു. എല്ലാവർക്കും ഒപ്പം, എല്ലാവർക്കും വികസനം എന്ന സർക്കാറിന്റെ നയം പൂർണ്ണമായും പിന്തുടരുന്ന ബജറ്റാണ് 2023-ലെ ബജറ്റ് എന്ന് ഒറ്റനോട്ടത്തിൽ തന്നെ പറയാം. ‘സർവ്വതല സ്പർശിയായ ബജറ്റ്’ അതാണ് 2023-ലെ കേന്ദ്ര ബജറ്റ്.
ഒരു ബജറ്റിന്റെ പ്രാഥമികമായ നേട്ടങ്ങളായി പൊതുജനം വിലയിത്തുന്നത് ആദായ നികുതി ഇളവ് പോലെ വ്യക്തി കേന്ദ്രീകൃത പ്രഖ്യാപനങ്ങളാണ്. രാജ്യത്തിന്റെ ദീർഘമായ പ്രയാണം അടിസ്ഥാനമാക്കിയുള്ള വികസനത്തിന് മികച്ച പ്രാധാന്യം നൽകുന്ന വാർഷിക ബജറ്റാണ് രാജ്യത്തിന്റെ സുസ്ഥിര പുരോഗതിക്ക് ഊന്നൽ നൽകുന്നത്. മുകളിൽ പറഞ്ഞ രണ്ട് അളവുകോൽ കൊണ്ട് അളന്ന് നോക്കിയാലും 2023-ലെ ബജറ്റ് ഒരുപടി മുന്നിലാണ്.
സ്വാതന്ത്രത്തിന്റെ അമൃതകാലത്തെ ലക്ഷ്യം വെച്ചുള്ള ആദ്യ ബജറ്റിൽ നിരവധി വിഷയങ്ങൾക്കാണ് പ്രധാന്യം നൽകിയിരിക്കുന്നത്. വികസനം, യുവശക്തി, കർഷക ക്ഷേമം, പിന്നാക്ക ക്ഷേമം, ഊർജ്ജ സംരക്ഷണം, തൊഴിൽ തുടങ്ങി രാജ്യത്തിന്റെ സർവ്വമേഖലകളും ഇതിൽ ഉൾപ്പെടുന്നു. പല കാരണങ്ങൾ കൊണ്ടും സാമ്പത്തികമായും സാമൂഹികമായും മുന്നിലെത്താൻ സാധിക്കത്തവർക്കുള്ള നിലവിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പദ്ധതികൾ തുടരാനും അവ കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാനും ബജറ്റ് വിഭാവനം ചെയ്യുന്നുണ്ട്. ആദായ നികുതി ഘടനയിൽ വരുത്തിയ ഇളവുകൾ രാജ്യത്തെ മധ്യവർഗമെന്ന് വിളിക്കപ്പെടുന്ന ജനവിഭാഗത്തിന് നൽകിയത് വലിയ ആശ്വാസമാണ്. ആശ്വാസത്തിലുപരി ആദായ നികുതിയിൽ മധ്യവർഗത്തിനുണ്ടായിരുന്ന പല ആശയക്കുഴപ്പങ്ങൾക്കും പരിഹാരം കാണുകയാണ് ബജറ്റ്.
സാധാരണക്കാർ കേന്ദ്ര ബജറ്റിൽ ആദ്യം ഒരു പക്ഷേ ശ്രദ്ധിക്കുന്നത് ആദായ നികുതി ഇളവുകൾ സംബന്ധിച്ചായിരിക്കും. ആദായ നികുതി ഇളവ് പരിധി അഞ്ച് ലക്ഷത്തിൽ നിന്നും എഴ് ലക്ഷമാക്കിയാണ് ഉയർത്തിയിരിക്കുന്നത്. ഏഴ് ലക്ഷം വരെ വാർഷിക വരുമാനമുള്ളവർക്ക് ഇനി ആദായ നികുതി അടക്കേണ്ടി വരില്ല. പുതിയ ആദായ നികുതി സ്‌കീം തുടരുന്നവർക്കാണ് ഇളവ് ബാധകമാകുക. പഴയ സ്‌കീമിൽ ആദായ നികുതി നൽകുന്നവർക്ക്് മാറ്റമില്ലെന്ന് പറയുമ്പോഴും 2024-ഓടെ പൂർണ്ണമായും പുതിയ ആദായ നികുതി സ്ളാബിലേക്ക് മാറുന്നതോടെ ഇളവിന്റെ ആനുകൂല്യം ഇടത്തരക്കാർക്ക്് പൂർണ്ണമായും ലഭിക്കും.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് ഭക്ഷണം മുതൽ പാർപ്പിടം വരെയുള്ള അടിസ്ഥാന ഘടകങ്ങളിൽ ശക്തമായ പിന്തുണ തുടർന്നും ഉറപ്പുവരുത്തുന്നുണ്ട് ബജറ്റിലൂടെ കേന്ദ്രസർക്കാർ. 80 കോടി ആളുകൾക്ക് ഗുണം ലഭിക്കുന്ന കേന്ദ്ര ഭക്ഷ്യധാന്യ പദ്ധതിയായ പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജനയ്‌ക്ക് രണ്ട് ലക്ഷം കോടി രൂപയും ഭവനപദ്ധതിയായ പ്രധാനമന്ത്രി ആവാസ് യോജനയ്‌ക്ക് 79,000 കോടിയുടെ കൈത്താങ്ങുമാണ് കേന്ദ്രം നൽകിയിരിക്കുന്നത്.
യുവജനങ്ങളുടെ ശക്തിയാണ് ഏതൊരു രാജ്യത്തിന്റെയും അടിസ്ഥാനം. ഇത്തവണ ഏറ്റവും ശ്രദ്ധ നൽകിയ മറ്റൊരു വിഭാഗം യുവജനങ്ങളാണ്. യുവാക്കളെ വിവിധ മേഖലകളിൽ നൈപുണ്യമുള്ളവരാക്കി മാറ്റാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിനായി പ്രധാനമന്തി കൗശൽ യോജന 4.0 നടപ്പിലാക്കും. 4.7 കോടി യുവാക്കൾക്കാണ് ഇതിന്റെ ഗുണം ലഭിക്കുക.
ഒന്നാം മോദി സർക്കാരിന്റെ കാലത്തും നിരവധി ജനകീയ പദ്ധതികളാണ് സ്ത്രീകൾക്കും കുട്ടികൾക്കുമായി നടപ്പിലാക്കിയത്. കഴിഞ്ഞ എല്ലാ ബജറ്റുകളിലെയും പോലെ ഈ ബജറ്റും പൂർണ്ണമായും സ്ത്രീ സൗഹൃദമാണ്. സ്ത്രീകളെ സാമ്പത്തികമായി അടിത്തറയുള്ളവരാക്കി മാറ്റുന്നതിനായി ‘മഹിള സമ്മാൻ സർട്ടിഫിക്കറ്റ് പദ്ധതി’ പോലെ നിരവധി പദ്ധതികളുടെ പ്രഖ്യാപനമാണ് ബജറ്റിൽ ഉണ്ടായിരിക്കുന്നത്.
സംരംഭക മേഖലയിലേക്ക് കടന്നുവരാൻ ആഗ്രഹിക്കുന്നവരെ കൈപിടിച്ചുയർത്തുന്നതിൽ എന്നും മുന്നിലാണ് കേന്ദ്ര സർക്കാർ. വ്യവസായ ആരംഭിക്കാനുള്ള നടപടികൾ ലളിതമാക്കിയും, നികുതിയിൽ ഇളവ് വരുത്തിയും സംരംഭകർക്ക് ശുഭപ്രതീക്ഷയും പ്രചോദനവും നൽകുകയാണ് 2023-ലെ കേന്ദ്ര ബജറ്റ്. വായ്പ പലിശ ഇളവിലുടെ സംരംഭകരോടുള്ള സർക്കാറിന്റെ പരിഗണന ഒന്നും കൂടി ഉറപ്പാക്കുകയാണ്. രാജ്യത്തെ ചെറുകിട വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി എംഎസ്എംഇകൾക്ക് 900 കോടിയാണ് അടുത്ത സാമ്പത്തിക വർഷത്തേക്ക് മാറ്റിവെച്ചത്.
വിദ്യാഭ്യാസത്തിന് സർക്കാർ എന്നും പ്രഥമ പരിഗണനയാണ് നൽകുന്നത്. പ്രത്യേകിച്ചും പിന്നോക്ക വിഭാഗങ്ങളിൽപ്പെടുന്ന കുട്ടികളെ മുന്നിലെത്തിക്കാൻ വിവിധ പദ്ധതികളാണ് കേന്ദ്ര സർക്കാരിന്റെ നേതൃത്വത്തിൽ രാജ്യവ്യാപകമായി നടപ്പാക്കി വരുന്നത്. ഇതിന്റെ ഭാഗമായി 740 ഏകലവ്യ മോഡൽ സ്‌കൂളുകൾ തുടങ്ങുമെന്ന സുപ്രധാന പ്രഖ്യാപനമാണ് ഇന്ന് ഉണ്ടായത്. മികച്ച അടിസ്ഥാന സൗകര്യങ്ങളോടുകൂടിയുള്ള വിദ്യാഭ്യാസത്തിലൂടെ വനവാസി കുട്ടികളെയും സമൂഹത്തിന്റെ മുൻനിരയിൽ കൊണ്ടുവരാനാണ് മോദി സർക്കാർ ലക്ഷ്യം വെക്കുന്നത്.
ഇന്ത്യ പോലെ വിസ്തൃതമായ രാജ്യത്ത്, റോഡ് ഗതാഗതത്തോടൊപ്പം വ്യോമഗതാഗതത്തിനും കൂടി പ്രാധാന്യം നൽകി വേണം വികസനം എന്ന് വരച്ച് കാട്ടുന്നതാണ് ഇത്തവണത്തെ കേന്ദ്ര ബജറ്റ്. ഭാരതത്തിന്റെ സമ്പദ് വ്യവസ്ഥയുടെ അടിസ്ഥാനം കാർഷിക മേഖലയാണ്. അതിനാൽ തന്നെ ഈ ബജറ്റും കാർഷിക മേഖലയ്‌ക്ക് നൽകിയത് മുന്തിയ പ്രാധാന്യമാണ്. യുവാക്കളെ കൃഷിയിലേക്ക് ആകർഷിക്കാനും കൃഷി ഐടി അധിഷ്ഠിതമാക്കാനും കേന്ദ്ര സർക്കാർ ലക്ഷ്യം വെക്കുന്നു. ഇതിനായി കാർഷിക ഉത്തേജന ഫണ്ട് നടപ്പിലാക്കും. ഇന്ത്യ ലോകത്തിന് മുന്നിൽ അവതരിപ്പിച്ച മേക്കിംഗ് ഇന്ത്യയ്‌ക്കും ഡിജിറ്റൽ ഇന്ത്യയ്‌ക്കും കൂടുതൽ കരുത്തേകുന്ന പ്രഖ്യാപനങ്ങൾ ഇന്ന് ബജറ്റിൽ ഉണ്ടായി. രാജ്യം ഡിജിറ്റൽ യുഗത്തിലേക്ക് കുതിയ്‌ക്കുമ്പോഴും പ്രകൃതി സംരക്ഷണം നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണെന്നും ബജറ്റ് എടുത്ത് കാട്ടുന്നുണ്ട്
Comments