തിരുവനന്തപുരം: ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ സർക്കാർ പ്രഖ്യാപിച്ച ഹെൽത്ത് കാർഡിന്റെ മറവിൽ വൻ തട്ടിപ്പ്. പണം കൊടുത്താൽ ഒരു പരിശോധനയും കൂടാതെ തന്നെ സംസ്ഥാനത്ത് പലയിടങ്ങളിലും ഹെൽത്ത് കാർഡ് ലഭ്യമാകുന്നു. കൈക്കൂലി വാങ്ങികൊണ്ട് ഹെൽത്ത് കാർഡിനുള്ള വ്യാജ സർട്ടിഫിക്കറ്റുകൾ ഡോക്ടർമാർ നൽകുന്നു എന്നുള്ള വിവരങ്ങൾ പുറത്തു വന്നതോടെ ആരോഗ്യവകുപ്പിന്റെ അനാസ്ഥ മറനീക്കി വരികയായിരുന്നു. പ്രതിഷേധത്തിന് പിന്നാലെ സംഭവത്തിൽ ഇടപ്പെട്ടിരിക്കുകയാണ് ആരോഗ്യമന്ത്രി വീണ ജോർജ്ജ്.
ഹെൽത്ത് കാർഡ് തട്ടിപ്പുമായി ബന്ധപ്പെട്ട് അടിയന്തരമായി അന്വേഷണം നടത്താനാണ് മന്ത്രി വീണാ ജോർജ്ജിന്റെ നിർദ്ദേശം. ആരോഗ്യവകുപ്പ് ഡയറക്ടർക്കാണ് അന്വേഷണ ചുമതല. പൊതുജനാരോഗ്യ സംരക്ഷണത്തിലും ഭക്ഷ്യ സുരക്ഷയിലും സര്‍ക്കാര്‍ ശക്തമായ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ അതിനെ അട്ടിമറിയ്‌ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നാണ് മന്ത്രിയുടെ പ്രതികരണം.
എല്ലാ തരത്തിലുമുള്ള ആരോഗ്യ പരിശോധനക്ക് ശേഷം മാത്രമേ ഹോട്ടൽ ജീവനക്കാർക്ക് കാർഡ് നൽകാൻ പാടുള്ളൂ എന്നതാണ് വ്യവസ്ഥ. എന്നാൽ, തിരുവനന്തപുരം ജനറൽ ആശുപത്രിയിലടക്കം പരിശോധനയൊന്നും കൂടാതെയാണ് ഹെൽത്ത് കാർഡ് നൽകുന്നത്. ആർഎംഒ മുതലാണ് കൈക്കൂലി വാങ്ങുന്നത്. 300 രൂപ കൊടുത്താൽ സംസ്ഥാനത്ത് ഹെൽത്ത് കാർഡ് ലഭിക്കുന്ന അവസ്ഥയാണുള്ളത്.
Comments