ന്യൂഡൽഹി: റെയിൽവേയുടെ വരുമാനത്തിൽ വൻ വർദ്ധനവ് രേഖപ്പെടുത്തിയതായി കേന്ദ്ര സർക്കാർ. 2022 ഏപ്രിൽ ഒന്ന് മുതൽ 2023 ജനുവരി വരെയുള്ള കാലയളവിൽ 54,733 കോടി രൂപയാണ് റെയിൽവേ വരുമാനം നേടിയത്. കഴിഞ്ഞ സാമ്പത്തിക വർഷത്തേക്കാൾ 73 ശതമാനം വർദ്ധനവ് വരുമാനത്തിൽ രേഖപ്പെടുത്തിയതായി റെയിൽവേ മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ കാലയളവിൽ 31,634 കോടി രൂപയാണ് റെയിൽവേ സമാഹരിച്ചത്. 2022 ഏപ്രിൽ 1 മുതൽ ജനുവരി 31 വരെ 6,590 ലക്ഷം ആളുകൾ സീറ്റ് റിസർവ് ചെയ്ത് യാത്ര ചെയ്തിരുന്നു. റിസർവേഷൻ ടിക്കറ്റിൽ നിന്ന് മാത്രമായി ലഭിച്ച വരുമാനം 42,945 കോടി രൂപയാണ്. കഴിഞ്ഞ തവണയിത് 29,079 കോടി രൂപയായിരുന്നു. 48 ശതമാനം വർദ്ധനവാണ് ഈ വിഭാഗത്തിൽ രേഖപ്പെടുത്തിയത്.
2022 ഏപ്രിൽ 1 മുതൽ 2023 ജനുവരി 31 വരെ റിസർവ് ചെയ്യാതെ ടിക്കറ്റ് എടുത്ത യാത്രക്കാരുടെ എണ്ണം 45,180 ലക്ഷമാണ്. മുൻ വർഷം ഇത് 9,785 ലക്ഷമായിരുന്നു. 128 ശതമാനം വർദ്ധനവുണ്ടായതോടെ ഈ വിഭാഗത്തിൽ നിന്നും 11,788 കോടി രൂപ വരുമാനം ലഭിച്ചുവെന്നും റെയിൽവേ മന്ത്രാലയം അറിയിച്ചു.















