ഡമാസ്‌കസ്: തുർക്കി-സിറിയൻ അതിർത്തിയിലുണ്ടായ ഭൂചലനത്തിന് പിന്നാലെ ജയിലിൽ തടവുകാരുടെ കലാപം. ഇസ്ലാമിക് സ്്‌റ്റേറ്റ് ഭീകരരടക്കം 20 പേർ ജയിൽ ചാടിയതായാണ് വിവരം. വടക്കു പടിഞ്ഞറാൻ സിറിയയിലെ രജോയ്‌ക്ക് അടുത്തുള്ള ജയിലിൽ നിന്നാണ് തടവുകാർ ജയിൽചാടിയത്.
ഈ ജയിലിൽ ഏകദേശം 2,000 തടവുകാരാണ് ഉള്ളത്. ഇതിൽ 1,300 പേരും ഐഎസ് ഭീകരരാണ്. സിറിയൻ തുർക്കി അതിർത്തി പ്രദേശത്തെ ബ്ലാക്ക് പ്രിസൺ എന്നറിയപ്പെടുന്ന സൈനിക ജയിലിന്റെ നിയന്ത്രണം പിടിച്ചെടുക്കാനാണ് തടവുകാർ കലാപമുണ്ടാക്കിയത്. അതിശക്തമായ ഭൂചലനങ്ങളെ തുടർന്ന് ജയിലിന്റെ ഭിത്തികൾക്കും വാതിലുകൾക്കും വിള്ളലുണ്ടായി. ഈ അവസരത്തിലാണ് തടവുകാർ പുറത്ത് ചാടാൻ ശ്രമിച്ചതും കലാപമുണ്ടാക്കാൻ ശ്രമം നടത്തിയതും. ഇവർ ജയിലിന്റെ നിയന്ത്രണം ഏറ്റെടുക്കാനും ശ്രമിച്ചു. ഭീകരരെ രക്ഷപ്പെടാൻ സഹായിച്ചവർക്ക് ഭീകരർ വൻതോതിൽ സഹായം നൽകിയതായും റിപ്പോർട്ടുകളുണ്ട്.
2011 മുതൽ വടക്കൻ സിറിയയിൽ പ്രസിഡന്റ് ബാഷർ അൽ അസദിന്റെ സർക്കാരും വിമതരും തമ്മിൽ നടക്കുന്ന ആഭ്യന്ത യുദ്ധം ദുരന്തസാഹചര്യത്തിലും തുടരുകയാണ്. അഞ്ച് ലക്ഷത്തോളം പേരാണ് ഈ യുദ്ധത്തിൽ മരണപ്പെട്ടിട്ടുള്ളത്. ധാരാളം പേർ അയൽരാജ്യമായ തുർക്കിയിലേക്ക് പാലയാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.
Comments