ന്യൂഡൽഹി: നിയമസഭയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ധരിച്ച വസ്ത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ പിടിച്ചുപറ്റുന്നത്. കാരണം അദ്ദേഹം അണിഞ്ഞ ജാക്കറ്റ്, ഉപേക്ഷിച്ചുകളഞ്ഞ പ്ലാസ്റ്റിക് ബോട്ടിലുകൾ കൊണ്ടുള്ളതായിരുന്നു. നീല നിറത്തിലുള്ള ജാക്കറ്റായിരുന്നു അദ്ദേഹം ധരിച്ചിരുന്നത്. റീ-സൈക്കിൾ ചെയ്ത പിഇടി കുപ്പികൾ ഉപയോഗിച്ച നിർമ്മിച്ച ജാക്കറ്റാണിത്.
ബെംഗളൂരുവിൽ നടന്ന ഇന്ത്യാ എനർജി വീക്കിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷനാണ് ഈ ജാക്കറ്റ് പ്രധാനമന്ത്രിക്ക് കൈമാറിയത്. എണ്ണ നിർമ്മാണ തൊഴിലാളികളും സായുധ സേനയിലെ ഉദ്യോഗസ്ഥരും ഉൾപ്പെടെ രാജ്യത്ത് നിരവധി പേർക്ക് ഉപയോഗിക്കാനായി ഇത്തരത്തിലുള്ള വസ്ത്രങ്ങൾ നിർമ്മിക്കുമെന്നാണ് വിവരം.
ഇതിനായി പത്ത് കോടിയിലധികം പിഇടി ബോട്ടിലുകളാണ് റീ-സൈക്കിൾ ചെയ്യുക. ഇത്തരത്തിൽ പ്ലാസ്റ്റിക് കുപ്പികൾ ഉപയോഗിച്ച് നിർമ്മിച്ച ജാക്കറ്റ് അണിഞ്ഞുകൊണ്ട് രാജ്യത്തെ ജനങ്ങൾക്ക് ‘ഹരിത സന്ദേശം’ നൽകുകയായിരുന്നു പ്രധാനമന്ത്രി.
19,700 കോടി രൂപയുടെ ദേശീയ ഹരിത ഹൈഡ്രജൻ മിഷൻ അടുത്തിടെ കേന്ദ്രസർക്കാർ ആരംഭിച്ചിരുന്നു. ഇത് പരിസ്ഥിതിയിൽ കാർബൺ പുറന്തള്ളുന്നത് കുറയ്‌ക്കാൻ സഹായിക്കുകയും ഫോസിൽ ഇന്ധനങ്ങളുടെ ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്‌ക്കാനും സഹായിക്കും.
Comments