ഇടുക്കി: വാഗമണ്ണിൽ സഞ്ചാരികളുമായി ഓഫ്‌റോഡ് സവാരി നടത്തുന്ന വാഹനങ്ങൾ അമിത വേഗത്തിൽ ചീറിപ്പായുന്നത് നിയന്ത്രിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ. അപകടമുണ്ടായതിന് ശേഷം നിയന്ത്രണങ്ങളുമായി എത്തുന്ന അധികൃതരുടെ സ്ഥിരം സമീപനം അവസാനിപ്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പണത്തിനായി ജനങ്ങളുടെ ജീവൻ അപകടത്തിലാക്കും വിധമാണ് ജീപ്പ് ഡ്രൈവർമാർ ഓടുന്നതെന്ന് നാട്ടുകാർ പറയുന്നു. നാടിന്റെ വികസന പ്രവർത്തനങ്ങൾക്ക് തടസം സൃഷ്ടിക്കുന്ന നിലപാടാണ് ഡ്രൈവർമാർ സ്വീകരിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
വാഗമണ്ണിൽ നിന്ന് കോട്ടമല വഴി ഉളുപ്പൂണിയിൽ എത്തി, തിരിച്ച് വാഗമണ്ണിൽ എത്തുന്ന ഓഫ് റോഡ് വാഹനങ്ങൾ വീതി കുറഞ്ഞ ഗ്രാമീണ റോഡിലൂടെയാണ് സവാരി നടത്തുന്നത്. ഈ പാതകളിലൂടെയുള്ള മരണപ്പാച്ചിൽ പലപ്പോഴും തലനാരിഴയ്‌ക്കാണ് അപകടങ്ങൾ വഴിമാറുന്നത്. ഒരേ സമയം നിരവധി ജീപ്പുകളാണ് സഞ്ചാരികളെ കുത്തിനിറച്ച് ഇടുങ്ങിയ വഴിയിലൂടെ അമിത വേഗത്തിൽ ഓടുന്നത്. എതിരേ വരുന്ന ഇരുചക്ര വാഹന യാത്രക്കാർക്കും കാൽനടയാത്രക്കാരുടെയും പേടി സ്വപ്‌നമാണ്.
സഞ്ചാരികളുമായുള്ള ഒരു ട്രിപ്പിന് രണ്ടായിരം രൂപ മുതലാണ് ഓഫ് റോഡ് ജീപ്പുകൾ ഈടാക്കുന്നത്. ഓരോ ട്രിപ്പിനും ഡ്രൈവർമാർക്ക് 500 രൂപ വീതം കൂലി ലഭിക്കും. ഒരു ദിവസം നാലും അഞ്ചും ട്രിപ്പുകൾ നടത്തുന്നതിന് വേണ്ടിയാണ് ജീപ്പുകൾ മരണപ്പാച്ചിൽ നടത്തുന്നതെന്നാണ് ഉയരുന്ന ആക്ഷേപം. വാഗമൺ മേഖലയിൽ മിക്ക ഗ്രാമീണ റോഡുകളും മൺപാതകളാണ്. വേനൽക്കാലമായതോടെ റോഡ് നിറയെ പൊടിയാണ്.
ഓഫ് റോഡ് ജീപ്പുകൾ കടന്നുപോയി കഴിഞ്ഞാൽ എതിരെ വരുന്ന വാഹനങ്ങളിലെ യാത്രക്കാരും കാൽനടയാത്രക്കാരും പൊടി ശ്വസിച്ചുവേണം കടന്നുപോകാൻ. ഓഫ് റോഡ് ജീപ്പ് സവാരി വാഗമണ്ണിലെ നിരവധി ഡ്രൈവർമാരുടെ ജീവിതമാർഗമാണ്. എന്നാൽ സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാതെയുള്ള സർവ്വീസ് ജനങ്ങൾക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ജീപ്പുകളുടെ അമിത വേഗത്തിനെതിരെ അധികൃതർ നടപടി സ്വീകരിച്ചില്ലെങ്കിൽ വാഹനങ്ങൾ തടയുന്നതടക്കമുള്ള സമരങ്ങളിലേക്ക് കടക്കുമെന്ന് നാട്ടുകാരും പറഞ്ഞു.
Comments