ഈ നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തമാണ് തുർക്കിയിലും സിറിയയിലും സംഭവിച്ചത്. എന്തു ചെയ്യണമെന്നറിയാതെ പതറി നിറന്ന തുർക്കിയ്ക്കും സിറിയയ്ക്കും സഹായഹസ്തവുമായി ആദ്യമെത്തിയ ലോകരാജ്യങ്ങളിൽ ഒന്നാണ് ഭാരതം. വസുധൈവ കുടുംബകം എന്ന തത്വം ഉയർത്തി പിടിച്ചുകൊണ്ട് ഇന്ത്യൻ സൈന്യം ദുരന്ത മുഖത്തേയ്ക്ക് പറന്നിറങ്ങി. ഇന്ത്യയുടെ സമയോചിതമായ ഇടപെടലും ചേർത്തു പിടിക്കലും പ്രശംസിക്കപ്പെടുകയാണ്. ഇപ്പോഴിതാ, ഭൂകമ്പം തച്ചുതകർത്ത തുർക്കിയിൽ രക്ഷാപ്രവർത്തനം നടത്തുന്ന ഇന്ത്യൻ ആർമി ഉദ്യോഗസ്ഥയെ സ്നേഹാലിംഗനം ചെയ്യുന്ന ഒരു ടർക്കിഷ് യുവതിയുടെ ചിത്രമാണ് ഹൃദയം കീഴടക്കുന്നത്.
ഇന്ത്യൻ ആർമിയുടെ ഔദ്യോഗിക പേജിലാണ് ചിത്രം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നിമിഷനേരം കൊണ്ട് ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി. നിരവധി പേരാണ് ഭാരതത്തിനും ഇന്ത്യൻ സൈന്യത്തിനും നന്ദി പറഞ്ഞു രംഗത്തു വരുന്നത്. രക്ഷാപ്രവർത്തനത്തിനും വൈദ്യസഹായത്തിനുമായി ഇന്ത്യയുടെ കരസേന, ദേശീയ ദുരന്ത നിവാരണ സേനാ സംഘങ്ങൾ വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് തുർക്കിയിലും സിറിയയിലും കനിവുമായി പറന്നിറങ്ങിയത്.
We Care.#IndianArmy#Türkiye pic.twitter.com/WoV3NhOYap
— ADG PI – INDIAN ARMY (@adgpi) February 9, 2023
മരുന്നുകൾ, രക്ഷാപ്രവർത്തനത്തിനും പരിചരണത്തിനും ആവശ്യമായ സാമഗ്രികൾ എന്നിവയും ദുരിതബാധിത പ്രദേശങ്ങളിലേക്ക് ഇന്ത്യ എത്തിച്ചിട്ടുണ്ട്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ രക്ഷിക്കാൻ 101 അംഗ ദുരന്തനിവാരണസേനയ്ക്കൊപ്പം ഡോക്ടർമാരും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ കണ്ടെത്താൻ വൈദഗ്ധ്യമുള്ള നായ്ക്കളും സംഘത്തിലുണ്ട്. ഇതിനു പിന്നാലെ 99 പേരടങ്ങുന്ന കരസേനാ പാരാ മെഡിക് സംഘവും തുർക്കിയിലെത്തി. പരിക്കേറ്റവർക്കു വൈദ്യപരിചരണം ലഭ്യമാക്കുകയാണ് ദൗത്യം. ദുരന്തമേഖലയിൽ 30 കിടക്കകളുള്ള താൽക്കാലിക ആശുപത്രിയും കരസേന സ്ഥാപിച്ചിട്ടുണ്ട്. വെന്റിലേറ്ററുകൾ, എക്സ്റേ യന്ത്രങ്ങൾ, ഓക്സിജൻ പ്ലാന്റ് എന്നിവയടക്കം സജ്ജമാണ്.
Comments