ന്യൂഡൽഹി: എസ്എസ്എൽവി ഡി-2 വിക്ഷേപണം വിജയകരമായി പൂർത്തീകരിച്ചതിൽ ഐഎസ്ആർഒയെ അഭിനന്ദിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബഹിരാകാശ മേഖലയിലെ സ്വയംപര്യാപ്തതയിലേക്ക് നയിക്കുന്നതാണ് വിക്ഷേപണമെന്ന് അമിത് ഷാ ട്വീറ്റ് ചെയ്തു.
“500കിലോഗ്രാം ഭാരമുള്ള ഒരു ഉപഗ്രഹത്തെ 500 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിൽ സ്ഥാപിക്കാൻ ശേഷിയുണ്ട് ഇന്ത്യ വിക്ഷേപിച്ച എസ്എസ്എൽവിക്ക്. ഇത് ഇന്ത്യക്ക് ബഹിരാകാശ വിപണിയിൽ മികച്ച നേട്ടമുണ്ടാക്കാൻ സാധിക്കും. 500 കിലോഗ്രാം വരെ ഭാഗമുള്ള ഉപഗ്രഹങ്ങൾ എസ്എസ്എൽവിയ്‌ക്ക് ഭ്രമണപഥത്തിൽ എത്തിക്കാൻ സാധിക്കും. ബഹിരാകാശ മേഖലയിലെ സ്വയംപര്യാപ്തതയിലേക്ക് നയിക്കുന്നതാണ് വിക്ഷേപണം.”- ഷാ ട്വീറ്റ് ചെയ്തു.
ഇന്ന് രാവിലെ 9.18ന് ശ്രീഹരിക്കോട്ടിയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നായിരുന്നു എസ്എസ്എൽവി ഡി-2 വിക്ഷേപണം. മൂന്ന് ഉപഗ്രഹങ്ങളെയാണ് എസ്എസ്എൽവി ബഹിരാകാശത്ത് എത്തിച്ചത്. ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് 07, അമേരിക്കൻ കമ്പനി അന്റാരിസിന്റെ, ജാനസ് 1, ഇന്ത്യൻ സ്റ്റാർട്ടപ്പ് സ്‌പേസ് കിഡ്‌സ് ഇന്ത്യയുടെ ആസാദി സാറ്റ് 2 എന്നിവയാണ് ദൗത്യത്തിലുള്ളത്.
ഐഎസ്ആർഒയുടെ എറ്റവും ചെലവ് കുറഞ്ഞതും എറ്റവും വേഗത്തിൽ തയ്യാറാക്കാൻ പറ്റുന്നതുമായ റോക്കറ്റാണിത്. ഒരു ഉപഗ്രഹം വിക്ഷേപിക്കാൻ ഓർഡർ കിട്ടിയാൽ 15 ദിവസങ്ങൾകൊണ്ട് റോക്കറ്റ് തയ്യാറാക്കാം. അതുകൊണ്ട് തന്നെ ബഹിരാകാശ മേഖലയിൽ എസ്എസ്എൽവി ഇന്ത്യൻ ബഹിരാകാശ സ്വപ്‌നങ്ങളെ ഒരു പടികൂടി മുന്നിലേക്ക് നയിക്കും.
Comments