അങ്കാര: തുർക്കി-സിറിയ ഭൂകമ്പത്തിൽ മരണ സംഖ്യ 35,000 കവിഞ്ഞു. 31,643 പേർ തുർക്കിയിലും 3,581 പേർ സിറിയയിലുമാണ് മരിച്ചത്. തുർക്കിയിലെ 10 പ്രവിശ്യകളിൽ ഭൂകമ്പം നാശംവിതച്ചിരുന്നു. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് സൂചന. കെട്ടിടങ്ങൾക്കിടയിൽ നിരവധിപേർ ഇപ്പോഴും കുടുങ്ങി കിടക്കുന്നുണ്ട്.
ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ ഭൂകമ്പങ്ങളിലൊന്നായാണ് തുർക്കി ഭൂചലനത്തെ കണക്കാക്കുന്നത്. റിക്ടർ സ്കെയിലിൽ 7.8 തീവ്രതയാണ് രേഖപ്പെടുത്തിയത്. തുര്‍ക്കിയിലും സിറിയയിലും ആയിരക്കണക്കിന് കെട്ടിടങ്ങൾ ഭൂചലനത്തിൽ നിലംപൊത്തിയിരുന്നു.
45 രാജ്യങ്ങളിൽ നിന്നുളള രക്ഷാപ്രവർത്തകരുടെ ദൗത്യസംഘങ്ങളാണ് ദുരന്തഭൂമിയിൽ രക്ഷാ പ്രവർത്തനങ്ങൾ നടത്തുന്നത്. അതിശൈത്യവും തകർന്ന റോഡുകളും രക്ഷാ പ്രവർത്തനത്തെ ബാധിക്കുന്നുണ്ട്.
ഇന്ത്യൻ രക്ഷാദൗത്യമായ ഓപ്പറേഷൻ ദോസ്ത് പുരോഗമിക്കുകയാണ്.
തുർക്കിയിലെ വിവിധ ഭാഗങ്ങളിൽ കരസേനയുടെ സ്‌പെഷ്യൽ ഫോഴ്‌സ് വിഭാഗങ്ങളുടെ മെഡിക്കൽ സംഘങ്ങൾ വൈദ്യസഹായം നൽകുന്നുണ്ട്. നിലവിൽ ഇന്ത്യയിൽ നിന്നുള്ള ആറ് രക്ഷാദൗത്യ സംഘങ്ങളാണ് തുർക്കിയിലും സിറിയയിലും പ്രവർത്തിക്കുന്നത്. തുർക്കിയിൽ മാത്രം 250 വിദഗ്ധ പരിശീലനം ലഭിച്ച ദുരന്ത നിവാരണ സേന അംഗങ്ങളാണ് രക്ഷാ പ്രവർത്തനങ്ങൾക്കായി നിയോഗിക്കപ്പെട്ടിരിക്കുന്നത്.
Comments