ഇസ്ലാമാബാദ്: കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ കഴിയുന്ന പാകിസ്താനിലെ ജനങ്ങൾക്ക് മേൽ അടുത്ത പ്രഹരം. പെട്രോൾ, ഡീസൽ വില ലിറ്ററിന് 32-ഓളം വർദ്ധിപ്പിക്കാൻ തീരുമാനിച്ചതായി പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ പെട്രോളിന് 250 പാകിസ്താനിരൂപയും. ഡീസസിന് 262 രൂപയുമാണ്. ഫെബ്രുവരി 16 അർദ്ധരാത്രി മുതൽ പുതുക്കിയ വില പ്രാബല്യത്തിൽ വരുമെന്നും മാദ്ധ്യമങ്ങൾ പറയുന്നു.
രണ്ട് ആഴ്ചയ്‌ക്കുള്ളിൽ പെട്രോളിനും പെട്രോളിയം ഉൽപന്നങ്ങൾക്കും വില വർദ്ധിച്ച് 272 പാകിസ്താൻ രൂപയായി ഉയർന്നിരുന്നു. എണ്ണ വിലയ്‌ക്കു പുറമെ പാൽ, മാംസം തുടങ്ങി അവശ്യ വസ്തുക്കൾക്കും വില വർദ്ധിച്ചു. സാമ്പത്തിക പ്രതിസന്ധിയിൽ ബുദ്ധിമുട്ടുന്ന ജനങ്ങൾക്ക് കനത്ത തിരിച്ചടിയാണ് പാകിസ്താൻ സർക്കാരിന്റെ ഈ നടപടി. രാജ്യത്തെ പൗരന്മാർ നിലവിൽ ഒരു ലിറ്ററിന് 210 രൂപ നിരക്കിലാണ് പാൽ വാങ്ങുന്നത്. അതേസമയം ഒരു കിലോ കോഴിയിറച്ചിക്ക് 700-800 രൂപയാണ് വില.
Comments