തുർക്കിയിലെ ഇസ്‌കന്ദറൂണിൽ ഇന്ത്യൻ സൈന്യം താത്കാലിക ആശുപത്രി സജ്ജീകരിച്ചത് കേവലം മിനിട്ടുകൾ കൊണ്ടെന്ന് തുർക്കി രക്ഷാദൗത്യ സംഘാംഗം മേജർ ബീന തിവാരി. 3600 അധികം ജനങ്ങൾക്ക് ഇന്ത്യൻ സൈന്യം വൈദ്യസഹായം നൽകിയതായും ജനങ്ങൾ എല്ലാവിധ പിന്തുണ നൽകിയതായും ബീന തിവാരി പറഞ്ഞു.
“തകർന്ന കെട്ടിടങ്ങൾക്കിടയിലും കേടുപാട് സംഭവിക്കാത്ത ഒരു സ്‌കൂൾ മാത്രമാണ് അവശേഷിച്ചത്. അവിടെ കേവലം മണിക്കൂറുകൾ കൊണ്ട് ഞങ്ങൾക്ക് ആശുപത്രി സജ്ജീകരിക്കാനും രോഗികളെ പരിചരിക്കാനും സാധിച്ചു. 10 ദിവസങ്ങൾ കൊണ്ട് 3600ൽ അധികം ദുരിത ബാധിതർക്ക് വൈദ്യസഹായം നൽകാനായി. പ്രാദേശിക ജനങ്ങളും അധികൃതരും ഞങ്ങളെ സഹായിച്ചു”. മേജർ ബീന തിവാരി എഎൻഐയോട് പറഞ്ഞു.
പാരാ 60 ഫീൽഡ് ഹോസ്പിറ്റലിലെ മെഡിക്കൽ ഓഫീസറാണ് ബീന തിവാരി. ഇന്ത്യൻ സൈന്യം ഇസ്‌കന്ദറൂണിൽ സജ്ജമാക്കിയ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ തുർക്കിഷ് യുവതി നന്ദി സൂചകമായി ബീനയുടെ കവിളിൽ ചുംബിച്ച ചിത്രം സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. ‘വീ കെയർ’ എന്ന തലക്കെട്ടോടെ ഇന്ത്യൻ ആർമ്മിയാണ് ചിത്രം ആദ്യം പങ്കുവെച്ചത്. വിദേശ മാദ്ധ്യമങ്ങൾ ചിത്രം ഏറ്റെടുത്തു. ആഗോള തലത്തിലെ ഇന്ത്യൻ പ്രതിച്ഛായ എന്ന അടിക്കുറിപ്പോടെയായിരുന്നു വ്യവസായി ആനന്ദ് മഹീന്ദ്ര ബീനയും ചികിത്സയ്‌ക്കെത്തിയ കുട്ടിയ്‌ക്കൊപ്പമുള്ള ചിത്രം ട്വീറ്റ് ചെയ്തത്.
We Care.#IndianArmy#Türkiye pic.twitter.com/WoV3NhOYap
— ADG PI – INDIAN ARMY (@adgpi) February 9, 2023
തുർക്കിയിലെ ഇസ്‌കന്ദറൂണിൽ പ്രവർത്തിച്ചിരുന്ന ഇന്ത്യൻ സൈന്യത്തിന്റെ മെഡിക്കൽ സംഘം തിരികെ ഇന്ത്യയിലെത്തി. അത്യാഹിത പരിചരണ വിഭാഗവും ഓപ്പറേഷൻ തീയറ്ററുമടക്കം അത്യാധുനിക മെഡിക്കൽ സംവിധാനമാണ് താത്കാലികമായി തയ്യാറാക്കിയ ആശുപത്രിയിൽ ഇന്ത്യൻ സൈന്യം സജ്ജീകരിച്ചത്.
ദുരിതത്തിൽ നിന്നും കൈപിടിച്ചുയർത്തിയ ഇന്ത്യൻ സൈന്യത്തിന് ഹർഷാരവങ്ങളോടെയാണ് ഇസ്‌കന്ദറൂണിലെ ജനത യാത്ര അയയ്പ്പ് നൽകിയത്. വിമാനത്താവളത്തിലും സമാനമായ യാത്ര അയയ്പ്പ് ഇന്ത്യൻ സൈന്യത്തിന്റെ മെഡിക്കൽ വിഭാഗത്തിന് ലഭിച്ചു. കഴിഞ്ഞ ദിവസം ഇന്ത്യയിലേക്ക് തിരിച്ച ദേശീയ ദുരന്ത നിവാരണ സേനയിലെ അംഗങ്ങൾക്കും ഹൃദ്യമായ സ്വീകരണമാണ് ഇസ്താംബുൾ വിമാനത്താവളത്തിൽ തുർക്കിഷ് അധികൃതർ ഒരുക്കിയത്.
Comments