മ്യൂണിക്: ജർമനിയിലെ മ്യൂണിക് സെക്യൂരിറ്റി കോൺഫറൻസിൽ, ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്.ജയശങ്കറിന്റെ ‘യൂറോപ്യൻ ചിന്താഗതി’ പരാമർശം ഉദ്ധരിച്ച് ജർമൻ ചാൻസലർ ഒലാഫ് ഷോൾസ്.
റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യയുടെ നിലപാടിനെക്കുറിച്ചുള്ള ചോദ്യത്തിന് ജയശങ്കർ നൽകിയ മറുപടിയാണ് യൂറോപ്യൻ ചിന്താഗതി എന്നത്. കഴിഞ്ഞ വർഷം സ്ലൊവാക്യയിൽ നടന്ന 17ാം ഗ്ലോബ്സെക് ബ്രാറ്റിസ്ലാവ ഫോറത്തില് നടത്തിയ പ്രസംഗത്തിനിടെയിലാണ് എസ് ജയശങ്കർ ഇത് പറഞ്ഞത്.
”യൂറോപ്പിന്റെ പ്രശ്നങ്ങൾ ലോകത്തിന്റെ പ്രശ്നങ്ങളാണെന്നും എന്നാൽ ലോകത്തിന്റെ പ്രശ്‌നങ്ങൾ യൂറോപ്പിന്റെ പ്രശ്‌നങ്ങളല്ല എന്നുമുള്ള ചിന്താഗതിയിൽ നിന്നാണ് യൂറോപ്പ് വളരേണ്ടത്.” ഇതായിരുന്നു ജയശങ്കർ പറഞ്ഞത്. ഈ ചിന്താഗതിയിൽ മാറ്റം വരണമെന്നും ജയശങ്കർ പറഞ്ഞതിൽ കാര്യമുണ്ടെന്നും ഒലാഫ് ഷോൾസ് മ്യൂണിക് സെക്യൂരിറ്റി കോൺഫറൻസിൽ പറഞ്ഞു.
”ഇന്ത്യൻ വിദേശകാര്യ മന്ത്രിയുടെ ഈ വാക്കുകൾ ഈ വർഷത്തെ മ്യൂണിക് സുരക്ഷാ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം പറഞ്ഞതിൽ കാര്യമുണ്ട്. കാരണം രാജ്യാന്തര ബന്ധങ്ങളിൽ സ്വന്തം നിയമങ്ങൾ നടപ്പാക്കുകയാണെങ്കിൽ ഉണ്ടാകുന്ന പ്രശ്‌നങ്ങൾ യൂറോപ്പിന്റെ മാത്രമായിരിക്കില്ല.” ഒലാഫ് ഷോൾസ് പറഞ്ഞു. മറ്റു രാജ്യങ്ങളുടെ താൽപര്യങ്ങളും ആശങ്കകളും കൂടി നമ്മൾ ശ്രദ്ധിക്കേണ്ടതുണ്ട്.
റഷ്യ – യുക്രെയ്ൻ യുദ്ധം, കാലാവസ്ഥാ വ്യതിയാനം, കോവിഡ് തുടങ്ങിയവയുടെ അനന്തരഫലമായി വർധിച്ചുവരുന്ന ദാരിദ്ര്യവും പട്ടിണിയും ഉൾപ്പെടെയുള്ള പ്രധാന വെല്ലുവിളികൾക്ക് പരിഹാരം കണ്ടെത്തെത്തി ഏഷ്യ, ആഫ്രിക്ക, ലാറ്റിൻ അമേരിക്ക എന്നീ പ്രദേശങ്ങളുമായി ചേർന്നു പ്രവർത്തിക്കാൻ താൻ ആഗ്രഹിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments