ഇൻഡോർ : ‘നോ തൂ തൂ (തുപ്പരുത്) ക്യാമ്പെ’യിന്റെ ഭാഗമായി മദ്ധ്യപ്രദേശിൽ പ്രത്യേകം നിർമ്മിച്ച കോളാമ്പികൾ നൽകി തുടങ്ങി. മദ്ധ്യപ്രദേശിലെ ഇൻഡോറിലാണ് പദ്ധതി നടപ്പിലാക്കി വരുന്നത്. രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരമെന്ന പ്രശസ്തിയിൽ കൊണ്ടുവരുന്നതിനുള്ള പദ്ധതിയാണ് ആവിശ്കരിച്ചിരിക്കുന്നത്.
ബംഗാളി ചൗക്കിലെ പാൻ ഷോപ്പുകളിലും വഴിയാത്രക്കാർക്കും മേയർ പുഷ്യമിത്ര ഭാർഗവ കോളാമ്പികൾ വിതരണം ചെയ്തു. കപ്പിന്റെ ആകൃതിയിലാണ് കോളാമ്പികൾ നിർമ്മിച്ചിരിക്കുന്നത്. പൊതു സ്ഥലങ്ങളിൽ തുപ്പി മലിനമാക്കുന്നത് ഒഴിവാക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിട്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി പാൻ, പുകയില, ഗുട്ട്ഖ എന്നിവ ഉപയോഗിച്ചതിന് ശേഷം പൊതു സ്ഥലങ്ങളിൽ തുപ്പി കറപിടിപ്പിക്കരുത് എന്ന ആവശ്യവും മുന്നോട്ട് വച്ചിട്ടുണ്ട്.
കോളാമ്പികൾ പ്രത്യേക ലോഹമുപയോഗിച്ച് നിർമ്മിതമാണെന്ന് ഓറൽ സർജനും പ്രാദേശിക സ്റ്റാർട്ടപ്പ് ഏക് പെഹലിന്റെ സഹസ്ഥാപകനുമായ ഡോ അതുൽ കല പറഞ്ഞു. നിലവിൽ സൗജന്യമായാണ് കോളാമ്പികൾ നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതിദിനം 1,900 ടൺ നഗരമാലിന്യം സംസ്‌കരിച്ച് അതിലൂടെ കോടിക്കണക്കിന് രൂപ സമ്പാദിക്കുകയും ചെയ്യുന്നതിൽ മദ്ധ്യപ്രദേശ് മുന്നിലാണ്. ഇതിലൂടെ ലഭിക്കുന്ന തുകയിൽ നിന്ന് ബസുകൾക്ക് ആവശ്യമായ ഇന്ധനം നൽകുകയും ചെയ്യുന്നുണ്ട്. നഗരമാലിന്യം സംസ്‌കരിച്ച് മാലിന്യവിമുക്തമായി സൂക്ഷിക്കുന്നതിൽ തുടർച്ചയായ ആറാം തവണയും ഇൻഡോർ ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരത്തിനുള്ള പുരസ്‌കാരം ഏറ്റു വാങ്ങിയിരുന്നു. കേന്ദ്രസർക്കാരിന്റെ വാർഷിക ശുചിത്വ സർവേ ഫലത്തിന് അനുസൃതമായാണ് പ്രഖ്യാപനം.
Comments